21.12.09

ഫിറ്റ്നസ്സ് മസ്സാജ്

എന്റെ രണ്ട് മക്കളെ
പെറ്റിട്ട വയറായത് കൊണ്ടാവാം
ഉടഞ്ഞ് തൂങ്ങിയെങ്കിലും
അവളുടെ വയറിനെ
പ്രണയപൂര്‍വ്വം ഉമ്മ വെക്കാന്‍
ഇപ്പോഴും കൊതിക്കുന്നത്

എന്നെ പെറ്റ
അമ്മയുടെ വയറിനെയെന്ന പോലെ
സ്നേഹിക്കുന്നത്.
അതിന്റെ ചൂടിലുറങ്ങാന്‍
കൊതിക്കുന്നത്.

ആലില വയറും
പൊക്കിളുമായി
സിനിമാ നടികള്‍
ടിവി സ്ക്രീനില്‍ നിറയുമ്പോള്‍
കൊതിയി ല്ലാതെയില്ല,
എടി, നിന്റെ വയറെന്തേ യിങ്ങനെയെന്ന്
ഫിറ്റ്നസ്സ് മസ്സാജ് ഓയിലിന്റെ
പരസ്യം നീ കാണുന്നില്ലേ
എന്ന് ചോദിക്കാന്‍
പേടിയാണ്,
ദുഷ്ടാ, നിന്റെ പിള്ളേരാ ണിവിടെ
വളര്‍ന്നതെന്ന
മറുപടിയാവും ന്നറിയാം.

എങ്കിലും നല്ല അടിവയറും
പൊക്കിളും കാണുമ്പോള്‍
അവളെ ഓര്‍ക്കുന്നത് മാത്രം
ഇവളോട് പറയാറില്ല.

അവള്‍ പ്രസവിക്കാതെ
പോയ എന്റെ കുഞ്ഞുങ്ങളിന്നും
ജീവിക്കുന്നെന്ന്
ഇവളറിയണ്ട...
----------------------
- രാമചന്ദ്രന്‍ വെട്ടിക്കാട്ട്

21.11.09

വീടുകള്‍ കരയാറുണ്ടോ????


കരയുന്ന വീടുകള്‍

മഞ്ഞും മഴയും വെയിലുമേറ്റ്
കുമ്മായക്കൂട്ടുകള്‍
അടര്‍ന്ന് വീഴുമ്പോള്‍
ഓര്‍മ്മകളില്‍ ചികഞ്ഞ്
വിങ്ങുന്നുണ്ടായിരിക്കും,
ശബ്ദമടക്കി കരയുന്നുണ്ടാകും
ഉപേക്ഷിക്കപ്പെട്ട വീടുകളും.
--------
http://thambivn.blogspot.com/2011/07/blog-post.html

23 വാ‍യനക്കാര്‍ പറയുന്നു:

പകല്‍കിനാവന്‍ | daYdreaMer said...

ഗംഭീരം...!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ബൂലോക കവിതയില്‍ ആദ്യ പോസ്റ്റ്.

കുഴൂര്‍ വില്‍‌സണ്‍ said...

രാമചന്ദ്രന്‍ വെട്ടിക്കാടിന്റെ പുതിയ കവിതകള്‍ ശരിക്കും അതിന്റെ വഴി കണ്ടെത്തുന്നുണ്ട്.

കവിത ബൂലോകത്തോളും ഭൂമിമലയാളത്തോളം വളരട്ടെ/


ബൂലോക കവിതയിലേക്ക് സ്വാഗതം

കുമാരന്‍ | kumaran said...

ഓര്‍മ്മകളില്‍ ചികഞ്ഞ്
വിങ്ങുന്നുണ്ടായിരിക്കും,
ശബ്ദമടക്കി കരയുന്നുണ്ടാകും
ഉപേക്ഷിക്കപ്പെട്ട വീടുകളും.

നല്ല വരികള്‍.

നജൂസ്‌ said...

ആര്‍ത്ത്‌ നിലവിളിക്കുക തന്നെയാവും.

കാപ്പിലാന്‍ said...

:(

Melethil said...

നന്നായി മാഷേ

Sreedevi said...

വീടുകള്‍ സംസാരിക്കും എന്ന് മുന്‍പെവിടെയോ വായിച്ചതു ഓര്‍മ്മിപ്പിച്ചു ഈ വരികള്‍..നന്നായി ..

Thallasseri said...

വെറും വായനക്കപ്പുറത്തേക്ക്‌ കൊണ്ടുപോവുന്ന വരികള്‍.

Deepa Bijo Alexander said...

വീടെന്നും കാത്തിരിക്കും...വിട്ടു പോകുന്നത്‌..പൊളിച്ചു കളയുന്നത്‌ ഒക്കെ അതിലൊരിക്കൽ താമസിച്ചിരുന്നവർ തന്നെയല്ലേ.....

ജിക്കൂസ് ! said...

മാഷെ ഒരായിരം ആശംസകള്‍..........................

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

വല്ലാണ്ട് വല്ലാതായീ...

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാംനന്നായിട്ടുണ്ട്

വികടശിരോമണി said...

എവിടെയോ ഒന്നു വിങ്ങുന്നുണ്ട്,രാമചന്ദ്രാ.അടുത്തകാലത്ത് കണ്ട തന്റെ സഫലമായ ശ്രമങ്ങളിൽ ഒന്നാണിത്.

കലാം said...

കണ്ടു കണ്ടങ്ങിരിക്കെ,
രാമചന്ദ്രന്റെ കവിത വളരുന്നു.
ആശംസകള്‍!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്നായി,
ആശംസകള്‍

ചന്ദ്രകാന്തം said...

വിട്ടുപോകുന്ന വീടുകള്‍ ദേഹത്തിന്റേയും ദേഹിയുടേയും ബാക്കികളെന്നു തന്നെ കരുതണം.

മുറിച്ചുമാറ്റുന്ന നഖമോ മുടിയോ പോലെയോ, ഉപേക്ഷിയ്ക്കുന്ന ഒരു കുപ്പായം പോലെയോ അല്ല; അതിലുമെത്രയോ കൂടുതലായിത്തന്നെ.

son of dust said...

ഡാ നീ കേട്ടതല്ലേ , കേൾപിച്ചതുമല്ലേ

അഭിജിത്ത് മടിക്കുന്ന് said...

വെട്ടിക്കാടിന്റെ മനസ്സില്‍ ഇനിയും വീടുകളും മണ്ണും മരവുമെല്ലാം കരയട്ടെ!!!
അവയ്ക്കും ജീവിതം ഉണ്ടാകുന്നത് എഴുത്തുകാരന്റെ മനസ്സില്‍ മാത്രമല്ലേ ഏട്ടാ.
പുതിയ വീടെടുത്താല്‍ പറയണേ.
;-)

k.madhavikutty. said...

നന്നായി.ഇനിയും മുന്നോട്ട് ..

ഹാരിസ്‌ എടവന said...

വായിക്കും തോറും
കവിത നിറയുന്നു
എന്നിലും
എന്റെ വീട്ടിലും

jayanEvoor said...

മഞ്ഞും മഴയും
വെയിലുമേറ്റ്
കുമ്മായക്കൂട്ടുകള്‍
അടര്‍ന്ന് വീഴുമ്പോള്‍...

എന്റെ പഴയ വീട് ഓര്‍മ്മ വന്നു!
നല്ല രചന.

പാവത്താൻ said...

നന്നായിട്ടുണ്ട്..ഒരു മുള്ളു പോലെ എവിടെയൊക്കെയോ ഉടക്കി മുറിവേല്‍പ്പിച്ച് നീറ്റുന്നു.


17.11.09

അച്ഛന്‍


--------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

9.11.09

സൌഹൃദം

നമ്മളാദ്യം കണ്ടപ്പോള്‍
മഴ പെയ്തിരുന്നുവോ?

ഉവ്വെടാ ഉവ്വ്.
നമ്മുടെയുള്ളില്‍ പെയ്തിരുന്ന
സങ്കടങ്ങള്‍ക്ക്
ഒരേ നനവായിരുന്നു.
മഴനൂലിലന്ന് കോര്‍ത്തതാവാം
നമ്മുടെയീ സൌഹൃദം.

ഇത്രയടുത്തിട്ടും എനിക്ക്
നിന്നെ വായിക്കാനാവുന്നില്ല
എത്ര ഭാഷയിലേക്ക്
എത്ര വാക്കിലേക്ക്
എത്ര മരങ്ങളിലേക്ക്
വിവര്‍ത്തനം ചെയ്താലായിരിക്കും
നിന്നെയൊന്ന് വ്യാഖ്യാനിക്കാനാവുകയെന്ന്
അത്ഭുതപ്പെടാറുണ്ട്.

ഒറ്റക്കൊരു മരം
മരുഭൂമിയില്‍ നില്‍ക്കുന്നത് കണ്ടാല്‍
അത് നീ തന്നെയെന്നുറച്ച്
ഉച്ചത്തില്‍ കൂക്കി വിളിക്കും.

തമാശയല്ലെടാ,
ആ മരങ്ങള്‍ക്ക് എന്നെയിപ്പോള്‍
തിരിച്ചറിയാം,
നീയറിയുന്ന പോലെ.

ഇത്തിരി നേരം ഒന്നിരുന്ന്
കൊച്ച് വര്‍ത്താനോം
പറഞ്ഞിട്ട് പോകാടായെന്ന്
ചില്ലയാട്ടി വിളിക്കും.

പിന്നെ, പിന്നെയെന്ന്
വിട്ട് പോരുമ്പോള്‍
എന്നെ ഒറ്റക്കാക്കി പോകുന്നോയെന്ന്
പരിഭവപ്പെടും.

എനിക്ക് നിന്നെപ്പോലെ
ഉറച്ച് നില്‍ക്കാനിത്തിരി മണ്ണും
കൈ വീശാനാകാശവും
ഇല്ലല്ലോയെന്ന്
നിറയുന്ന കണ്ണുകള്‍
നീ കാണല്ലേയെന്ന്
കാലുകള്‍ക്ക് വേഗം കൂട്ടും.

അല്ലെടാ, പറിച്ച് നടുമ്പോള്‍
വിട്ട് പോന്ന
പൊട്ടിയ വേരുകള്‍ക്കിന്നും
വേദനിക്കുന്നുണ്ടാകുമോ?
പറ്റിപ്പിടിച്ച് കൂടെപ്പോന്ന
മണ്ണിന്റെ നനവാകുമോ
പൊള്ളുന്ന ഈ മണലിലും
നമ്മെ കൂട്ടിയിണക്കുന്നത്?
------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

20.10.09

ഉറക്കം

തെക്കോട്ട് തല വെച്ചാണ്
കിടക്കുന്നത്
കാല്‍ വിരല്‍ കൂട്ടിക്കെട്ടി
മൂക്കില്‍ പഞ്ഞി വെച്ചാലെന്ത് ചെയ്യും?
ഉറങ്ങുകയല്ലാതെ?

തെക്കോട്ടിറക്കം കാണാന്‍
ആള് കൂടിയിട്ടുണ്ട്.
അച്ഛന്റെ ചുമലില്‍
അത്ഭുതത്തോടെ യിരിപ്പാണ്,
കൂടിയ പുരുഷാരം കണ്ടമ്പരന്ന്.

നിറങ്ങള്‍
നിറഞ്ഞ് പെയ്യുന്നുണ്ട്
ചെണ്ടു മല്ലിപ്പൂവിന്റെ മണം
പണ്ടേയിഷ്ടമല്ല.
ആരാണീ ചെണ്ടു മല്ലിപ്പൂക്കള്‍ കൊണ്ടുള്ള
റീത്തുകള്‍ വെച്ചത്?
ദുഷ്ടന്‍, അവനെ ആന കുത്തട്ടെ.

അയ്യോ, വേണ്ട.
ആനയെ, പശുവിനെ, പട്ടിയെ
പേടിയാണ്.
കൂട്ടുകാരനെ പശു ഓടിച്ച്
കുത്തുന്നത് കണ്ടിട്ടുണ്ട്.

അച്ചന്റെ തോളത്തിരിപ്പാണ്,
തെക്കോട്ടിറക്കം കാണാന്‍.
കൂട്ടം കൂടിയവര്‍ അനങ്ങി മാറുന്നു,
അടക്കം പറയുന്നു.
ദാ, ഇപ്പോ കാണാംന്ന് അച്ഛന്‍.
ആരാണ് കരയുന്നത്?
കൈവിട്ട് പോയ മകനെ
വിളിച്ചമ്മ യാണോ?
കൂട്ടം തെറ്റിയ മകളോ?

നീയെന്തിനാടീ കരയുന്നത്
ഞാനിവിടെ യില്ലേയെന്ന്
ഇക്കിളിയിടട്ടേ?
കൈ വിടച്ഛാ,
ഞാനൊന്ന് അവളെ തൊട്ടോട്ടെ.

തെക്കോട്ടാണിറക്കിയത്
തെക്കേയതിരിലാണ് കിടത്തിയത്
ഉറക്കം വന്നിട്ടും
ഉറങ്ങാതെയിരിപ്പാണ്
അച്ഛനിപ്പോള്‍ എന്റെ മടിയിലാണ്
അച്ഛനുണരും വരെ ഉറങ്ങാതിരിക്കണം.
-------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്

http://www.epathram.com/magazine/poetry/2009/10/blog-post_19.shtml

19.10.09

ഉറക്കം.

പുതിയ പോസ്റ്റ്

ഉറക്കം


മഞ്ഞയില്‍ വായിക്കുക

സ്നേഹത്തോടെ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

11.10.09

സുനാമി?

കടല്‍ കാണാന്‍
കഴിയാത്ത ഒരു കുഞ്ഞ്
ഫ്ലാറ്റിലെ തറയില്‍
“കടലമ്മ കള്ളി”
എന്നെഴുതിയത് മായ്ക്കാനാവുമോ
സുനാമിയുണ്ടായത്?

ജുറാസിക് പാര്‍ക്ക്

http://chintha.com/node/51785

ദിനോസറുകളുടെ
കാലം
അടയാളമിട്ട്
ആഴ്ന്നിറങ്ങുന്ന
മണ്ണ് മാന്തികളുടെ
ലോഹപ്പല്ലുകള്‍.
അടര്‍ന്ന് മാറുന്ന മണ്ണിന്റെ
നിശ്ശബ്ദ നിലവിളി.

നനവ് തേടിയിറങ്ങുന്ന
വേരിന്റെ സൌമ്യത
കോണ്‍ക്രീറ്റ് തൂണിന്റെ
ബലാല്‍ക്കാരത്തിനില്ലെന്ന
പരാതികള്‍ ഒടുങ്ങുന്നില്ലല്ലോയെന്ന്
പൈലിംഗിന്റെ മുഴക്കം
ചെവി പൊത്തുന്നു.

ബുള്‍ഡോസര്‍
വിലാസം മാറ്റിയെഴുതിയ
കുന്നുകള്‍
കയറിപ്പോകാന്‍ വഴിയറിയാതെ
വീര്‍പ്പ് മുട്ടി
കുഴികളോട് കലഹിക്കുന്നുണ്ട്,
കെട്ടിപ്പിടിച്ച് കരയുന്നുണ്ട്.

ജുറാസിക് പാര്‍ക്ക്
സ്റ്റാര്‍ മൂവിയില്‍ കണ്ട്
‘മമ്മീ, അതും
ജുറാസിക് പാര്‍ക്കാണോ’യെന്ന്
ഫ്ലാറ്റിന്റെ ജനല്‍ വഴി
അത്ഭുതം കൂറുന്നുണ്ട്, ഒരു കുട്ടി.

ഇനിയെത്ര ഉല്‍ക്കകള്‍
വീഴേണ്ടിവരുമാവോ?
ഇവയുടെ വംശമൊടുങ്ങാന്‍

----------------------

രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

8.9.09

പാസ്സ് വേഡ്.


ഇന്‍ബോക്സില്‍
അവളുടെ പ്രണയ ലേഖനം
തുറക്കാതെ കിടന്നു.
‘ഡാ, നീയവിടെ ഉണ്ടോ’യെന്ന്
ചാറ്റില്‍ അവളുടെ ചോദ്യം.

ഓര്‍കൂട്ടില്‍ വായിക്കാതെ
അനാഥമായ സ്ക്രാപ്പുകള്‍
ബ്ലോഗില്‍ അവസാനമിട്ട
ആത്മഹത്യക്കുറിപ്പിന്
‘മനോഹരം, ഗംഭീരമായി...’
എന്ന കമന്റുകൾ

ഇന്‍ ബോക്സില്‍
മെയിലുകള്‍ നിറയുന്നു.
ഇന്‍വിസിബിള്‍ മോഡില്‍
നീയൊളിച്ചിരിക്കുന്നോയെന്ന്
അവളുടെ കുസൃതിച്ചോദ്യം
ചാറ്റ് മെസ്സേജില്‍.

സീലിംഗില്‍ തൂങ്ങുന്ന
ഈ ഒറ്റക്കയറിലൂടെ
ഇ‍ന്‍വിസിബിള്‍ ആയത്
ജീവിതത്തിന്റെ പാസ്സ് വേഡ്
മറന്ന് പോയത് കൊണ്ടാണെന്ന്
മോണിറ്റര്‍ വെളിച്ചത്തിലേക്ക്
തുറന്നിരിക്കുന്ന കണ്ണുകൾ.

28.8.09

ഡൈവോഴ്സ് നോട്ടീസ്.

ഇന്നലെ
കവിത എന്നോട്
പിണങ്ങിപ്പോയി.

എന്റെ അക്ഷരങ്ങളെ
എറിഞ്ഞും
വാക്കുകളെ തല്ലിയുടച്ചും
കെട്ടുതാലി പറിച്ചെറിഞ്ഞ്,
ഫൂ...,
നീയൊക്കെ
കവിയാണോടായെന്നാക്ഷേപിച്ച്
അവള്‍ പടിയിറങ്ങി...

നാളെ
എനിക്ക് കിട്ടിയേക്കാവുന്ന
ഡൈവോഴ്സ് നോട്ടീസ്
കാത്തിരിക്കുന്നു...

ക്ഷമിക്കുക,
നമുക്കിനി
കുടുംബകോടതിയില്‍
കാണാം.

12.8.09

വിധി.

ഫ്രിഡ്ജില്‍
തണുത്തുറഞ്ഞിരിക്കുമ്പോള്‍
വെറുതെ കൊതിച്ചിരുന്നു,
ഇളം ചൂടിന്‍ പുതപ്പുമായ്
അമ്മക്കോഴി വരുമായിരിക്കുമെന്ന്.

പുറം തോടില്‍
ആദ്യമുട്ട് കേട്ടപ്പോഴും
അമ്മതന്നെയെന്ന്
മനസ്സ് തുടിച്ചിരുന്നു.

വെള്ളയില്‍ മഞ്ഞ കലര്‍ന്ന്
എഗ്ഗ് ബീറ്ററില്‍
കറങ്ങുമ്പോഴാണറിഞ്ഞത്,
ഉള്ളിയും മുളകും ചേര്‍ന്ന്
ഫ്രൈയിംഗ് പാനില്‍
വെന്ത് പൊള്ളും‌വരെയാണ്‌
തോടിനുള്ളില്‍
ഉണ്ണിക്കരുവിലൊളിച്ച
ആത്മാവിന്‍ സാറ്റ് കളിയെന്ന്‌..
-------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

8.8.09

തിരികെ വരുന്നതും കാത്ത്.

കടലൊഴിഞ്ഞു
വെന്തുറഞ്ഞ മരുഭൂമിയില്‍
ഒറ്റക്കൊരു
കുഞ്ഞു ചിപ്പി.
ചേര്‍ത്ത്
കാതോര്‍ത്താലറിയാം
വിട്ടു പോയ
കടലിന്റെ തുടിപ്പ്.

വെളുത്തുറഞ്ഞ കല്ലുപ്പില്‍
വായിക്കാം
പലായനം ചെയ്ത
കടലിന്റെ കണ്ണുനീരിനെ.

ഇനിയൊരു കടല്‍
വന്ന് ചേരും വരെ
അടക്കിപ്പിടിച്ച്
കിടക്കുമായിരിക്കും
ഇടക്കുയരുന്ന
നെടുവീര്‍പ്പുകളെ.

27.7.09

എന്റെ മഴ.

മഴയാണ്, മഴ..
നനുനനുങ്ങിനെ
നനഞ്ഞിറങ്ങും മഴ.
നനഞ്ഞാലും നനയില്ലെന്ന
ചേമ്പിലച്ചിരിയില്‍
ഇക്കിളിയിട്ട്
മണ്ണില്‍ കുളിരുന്ന മഴ”

മഴയാണ്, മഴ..
ചിണുങ്ങിച്ചിണുങ്ങി
ചരിഞ്ഞിറങ്ങും മഴ.
പ്രണയം നനയും
പ്രകൃതിയെ
തരളിതമാക്കും
തളിരിളം പച്ചയില്‍
കുതിര്‍ന്നിറങ്ങും മഴ.

മഴയാണ്, മഴ...
കുണുങ്ങിക്കുണുങ്ങി
കിനിഞ്ഞിറങ്ങും മഴ.
തലയാട്ടിച്ചിരിക്കും
ചെമ്പരത്തിപ്പൂവിന്‍
കവിളില്‍ മുത്തി
നാണിച്ചൊളിക്കും മഴ.

മഴയാണ്, മഴ..
ഇത് ഞാന്‍ നനയുന്ന
എന്റെ പ്രണയമഴ..
----------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

19.7.09

തീന്‍ മേശയില്‍

വെന്ത മാംസം
മുള്ളില്‍ നിന്നുമടര്‍ത്തി
വായില്‍ വെച്ചപ്പോള്‍
മുളക് തേച്ച്
എണ്ണയില്‍ മൊരിഞ്ഞ
മീന്‍കണ്ണിലെ ഭയം
തൊണ്ടയില്‍ കുരുങ്ങി.

വലയും കൊണ്ട്
പുറകിലാരോയെന്ന്
ഞെട്ടിത്തിരിഞ്ഞു.

ഓടിയൊളിക്കാനൊരു
കടലും ഇനി
ബാക്കിയില്ലെന്ന്
പുറത്തെയിരുട്ടില്‍
ഇലയനക്കം.

കൈ തട്ടിയുടഞ്ഞ
ചില്ലു ഗ്ലാസില്‍
കടലോളം തിരയിളകി,
വലയില്‍
അവസാനത്തെ പിടച്ചില്‍.

പിറ്റേന്ന് വാതില്‍
ചവിട്ടിപ്പൊളിച്ച്
കണ്ടെടുക്കുമ്പൊള്‍
കണ്ണ് തുറന്ന്
കരയില്‍ ചത്തടിഞ്ഞ
മീന്‍ പോലെ തറയില്‍.

തൊണ്ടയില്‍ കുരുങ്ങിയ
ചോറുരുളയില്‍
ഒളിച്ച ചൂണ്ടക്കൊളുത്ത്
പോലൊരു മീന്‍ മുള്ള്
മരണകാരണമെന്ന്
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
-------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

7.7.09

സ്വപ്നം കാണുന്നത്..

സ്വീകരണ മുറിയില്‍
ചമഞ്ഞിരിപ്പുണ്ട്,
മലയിറങ്ങിപ്പോയ കാട്.

അണിഞ്ഞൊരുങ്ങി
കുപ്പിയിലിരിപ്പാണ്
നനഞ്ഞിറങ്ങിയ പുഴ.

മാനം മുട്ടെ നില്‍ക്കുന്ന
കണ്ണാടിച്ചുമരില്‍ തൊട്ട്
പെയ്യാനാവതെ
കാലം തെറ്റിയലയുന്നുണ്ട്,
കാടിനെ, പുഴയെ
തിരഞ്ഞിറങ്ങിയ
മഴ മേഘം.

വണ്ടിയില്‍ കയറി
വയല്‍ നിരന്ന കുന്നുകള്‍
ഉറക്കത്തില്‍
സ്വപ്നം കാണുന്നുണ്ട്,
വേരറുത്ത് പോയ
അവസാനത്തെ കുറ്റിച്ചെടി,
ഇറങ്ങി നടന്ന
ഒടുക്കത്തെ തുള്ളി നീരുറവ
തിരിച്ചു വരുന്നത്,
കുന്നും കാടും
പുഴയും മഴയുമാവുന്നത്.
-------------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

3.7.09

ഉറക്കം വിട്ടുണരുന്നത്


ശ്രീധരേട്ടന്റെ ഇടവഴിയും
പാറേം തോടും കടന്നാണ്
ഉറക്കത്തിലെന്നും
സ്വപ്നത്തിലേക്കിറങ്ങുന്നത്.
കായ്ച് നില്‍ക്കുന്ന മദിരാശി മരവും
കടന്ന് സ്കൂളിലെത്തുമ്പോഴേക്കും
സെക്കന്റ് ബെല്ലടിച്ചിരിക്കും.

പിന്‍ബെഞ്ചില്‍
സുരേന്ദ്രനും ജോസും
നേരത്തേയുണ്ടാകും,
ഹോം വര്‍ക്ക് ചെയ്യാതെ.
മാരാര് മാഷെത്തുമ്പോഴേക്കും
എന്റെ പുസ്തകം പകര്‍ത്താന്‍.

സ്വപ്നത്തില്‍ ജോസിനെ കാണുമ്പോള്‍
പത്രത്തിന്റെ അകത്താളില്‍
കണ്ട ഫോട്ടോയിലെ
രണ്ടാം പ്രതിയിലേക്കുള്ള ദൂരം
അളക്കാനാവാതെ ആശ്ചര്യപ്പെടും!

ഇന്റര്‍ ബെല്ലിന്
പെണ്‍കുട്ടികളുടെ മൂത്രപ്പുരയും
കടന്ന് പോകുമ്പോള്‍
ഒന്നാം ബെഞ്ചില്‍ ഒന്നാമതിരിക്കുന്നവള്‍
ഇടം കണ്ണിടുന്നോയെന്ന്
വെറുതെയാശിച്ച് തിരിഞ്ഞ് നോക്കും.

മാരാര്‍ മാഷിപ്പോഴും വേലിക്കല്‍ നിന്ന്
“അമ്മിണീ‍.., ഒരു കപ്പ് കഞ്ഞി വെള്ളം...”
എന്ന നീട്ടിവിളിയിലൂടെയാണ്
കടന്നു വരുന്നത്.
ഉറക്കത്തില്‍ തന്നെ തുട വേദനിക്കും,
ട്രൌസര്‍ കൂട്ടിപ്പിടിച്ച്
തിരുമ്മിയ കരിവാളിപ്പില്‍.

തിരിച്ചെന്നത്തേയും പോലെ
അമ്പലപ്പറമ്പിലെ ഊട് വഴിയില്‍ കയറി
മൂത്രമൊഴിച്ച് കിടക്ക നനച്ചാണിന്നും
ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുന്നത്.
--------------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

30.6.09

അടയാളങ്ങള്‍

മായ്ചിട്ടും മായ്ചിട്ടും
മായാതെ ചില അടയാളങ്ങള്‍.
മറന്നിട്ടും മറക്കാതെ
ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും.

ചാക്കില്‍ കെട്ടി
നാട് കടത്തിയാലും
പുറകെ തേടി വരും.

ചിലപ്പോളങ്ങനെ
കിടന്ന് നീറും
ഇത്തിളില്‍ വീണ വെള്ളം പോലെ.

മുറിച്ചിട്ടും തളിര്‍ക്കുന്ന
ചില്ലയിലെ
ഇളം പച്ചയില്‍ കൊതിപ്പിക്കും.

കാലത്തിന്റെ സ്ലേറ്റില്‍
മായാതെ കിടക്കുന്ന,
ഏത് കാതലിലും കാണുന്ന
ചില ചിതലടയാളങ്ങള്‍.
---------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

22.6.09

പരിഭാഷ


കലണ്ടറില്‍
ഒരേ നിലയില്‍
കറുത്തും ചുവന്നും അക്കങ്ങള്‍
മാസങ്ങള്‍
തണുപ്പ് ചൂട്
മഞ്ഞും മഴയും വെയിലും.

രണ്ട് വര്‍ഷങ്ങള്‍ക്കിടയിലെ
പരോളെന്ന്
മാറ്റി വായിക്കാവുന്ന അവധിക്ക്
വിമാനം കയറുമ്പോള്‍
ആകാശം തെളിഞ്ഞു വരും.
ആഴ്ചയവസാനത്തെ
ഫോണ്‍ വിളിക്കിടയില്‍
വാക്കുകള്‍ക്കിടയില്‍ നിവരുന്ന
മൌനത്തെ പരിഭാഷപ്പെടുത്താറുള്ളത്
ഏത് ഭാഷ കൊണ്ടാണാവോ?

ജലനിരപ്പിലെ കപ്പലില്‍
മലയാളത്തില്‍ നിന്നും അറബിയിലേക്ക്
അറബിക്കടലിനെ വിവര്‍ത്തനം ചെയ്യുമ്പോള്‍
മുകള്‍ പരപ്പിലെ
തിരയിളക്കത്തിന്റെ ഭാഷയല്ല
അടിത്തട്ടിലെന്ന്
വലക്കണ്ണിയിലൊരു മീന്‍‌കണ്ണ്
-------------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

15.6.09

ഓന്ത്


ഓന്ത് ഓടിയാല്‍
വേലിക്കലോളം എന്ന്.
അതിനപ്പുറത്തെ ലോകം,
അതറിയാതെയല്ല.
വേലിയോളം മതിയെന്ന് വെക്കും.

ഓടിയോടി മതിലിനു മുന്നില്‍
പകച്ചു നില്‍ക്കുന്നത്
വേലിയെ കാണാത്തതിനാലാണ്.

നിറം മാറിയ വേലിയാണോ
മതിലെന്ന് തല വെട്ടിച്ച് നോക്കും.
മതിലില്‍ കയറി ആശങ്കപ്പെടും,
വേലി കൊണ്ട് പോയ മാളം
തിരികെ തരുന്നത് എന്നാവോയെന്ന്.
-----------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്

9.6.09

നിനക്ക് ഞാനില്ലേയെന്ന്...

എത്ര തിരക്കിലും
ഏത് ബഹളത്തിലും
കൂടെ നടക്കാന്‍ കൂട്ടാക്കില്ല.
പിടിവിട്ട് ഓടും
ഒറ്റക്ക് മല കടന്ന്,
ആകാശം കടന്ന്
കൂട്ടം തെറ്റിയ നക്ഷത്രത്തിനൊരു
ഉമ്മ കൊടുത്ത് ഓടി വരും.

ഒറ്റക്കിരിക്കുമ്പോള്‍
വാതോരാതെ സംസാരിച്ച്
പാട്ട് പാടി
കളിയാക്കി, കൂക്കി വിളിച്ച്
ബഹളത്തില്‍ മുക്കും.

വീട്ടിലെ, നാട്ടിലെ വര്‍ത്തമാനങ്ങള്‍ക്ക്
കാത് കൊടുക്കുന്ന പോലിരിക്കുമ്പോള്‍
കൈ പിടിച്ച് വലിച്ച്
ചാടിയോടും.
കടല്‍ കടന്ന്,
പുഴ കടന്ന്,
വയലും തോടും കടന്ന്
വേലിക്കലെത്തി നോക്കും.
കളഞ്ഞു പോയ
പ്രണയത്തെ...

തനിച്ചിരുന്ന് ആദ്യ പെഗ്ഗ്
ഒറ്റവലിക്കകത്താക്കുമ്പോള്‍
കെറുവിച്ച് ഇറങ്ങി നടക്കും.
തോടിന്റെ വക്കത്ത്
കൂട്ടുകാരോടൊപ്പം
നാടന്‍ വാറ്റ് ഇളനീര്‍ ചേര്‍ത്ത് കഴിക്കും.
അബുദാബിയില്‍ കാറിന്റെ
കാറ്റഴിച്ചു വിടും
ഷാര്‍ജയില്‍ പൂത്ത കൈതക്ക്
പുറകെ നടക്കും.

ബോധം കെട്ട് കിടക്കുമ്പൊള്‍
തിരികെ വന്ന്
മുടിയിഴകളില്‍ തലോടും.
നിനക്ക് ഞാനില്ലേയെന്ന്..
------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

2.6.09

സെക്കന്റ് ഷോ.

25.5.09

ആലാവുമ്പോള്‍.

ഏഴ് നിലക്കെട്ടിടത്തിന്റെ
നാലാം നിലയില്‍
പിടിവിട്ട് ചാടാന്‍ വെമ്പി
ഒരു ആലിന്‍ തൈ.
പടവുകള്‍
തിരഞ്ഞു പോയ
വേരിനേയും കാത്ത്.

പടിയിറങ്ങുന്ന
കൊതിപ്പിക്കുന്ന കാലൊച്ചകള്‍
ലിഫ്റ്റിന്റെ ഇരമ്പം.

കയറി വരുന്ന
ഏതെങ്കിലുമൊരാള്‍
കൈ പിടിച്ച്
താഴേക്കിറക്കിയെങ്കില്‍..
ഒരു തറ കെട്ടി..
(ആലായാല്‍ തറ വേണം..)
ആശിച്ചു പോവില്ലേ?

നലാം നിലയിലാണെങ്കിലും
ചുമരിലാണെങ്കിലും
ആലാവുമ്പോള്‍
കൊതിയുണ്ടാവില്ലേ,
മണ്ണിലെ കുളിരില്‍
ഈറനുടുത്ത്
ദീപാരാധനക്ക്
കൈ കൂപ്പി നില്‍ക്കാന്‍?

-----------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

20.5.09

അടയാത്ത കണ്ണുകള്‍.

ചലനം നിലച്ചിട്ടും
അടയാത്ത കണ്ണിലെ
അണയാ‍ത്ത സ്വപ്നങ്ങള്‍

കടലെടുത്ത
നിരാശയുടെ ചാരത്തില്‍
അണയാത്ത തീപ്പൊരി
ആഴത്തില്‍ ഒളിഞ്ഞിരിക്കും.
ഒരഗ്നി പര്‍വ്വതം
പൊട്ടിത്തെറിക്കും

മണ്ണിട്ടു മൂടിയ
തീ വിത്തുകള്‍
ഒരുനാള്‍ പൊട്ടി മുളക്കും
വേട്ടക്കിറങ്ങിയ
സിംഹങ്ങള്‍ വെന്തമരും

അടക്കിയിട്ടും
അടയാത്തകണ്ണില്‍
വസന്തം വിടരും..
സ്വപ്നങ്ങള്‍ ചിറകു മുളച്ച്
ശലഭങ്ങളായ് പറന്നുയരും..
--------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

2.5.09

സമാന്തരം

അടുക്കളയിലെ മണ്‍ചട്ടിയില്‍
വറുത്തരച്ച മീന്‍ കറിയിലൂടൊരു
കൂകിപ്പാച്ചില്‍...

വടക്കുപുറത്തെ അമ്മിക്കല്ലിളക്കി
വയലിനെ മുറിച്ച്
ജോസേട്ടന്റെ വാറ്റ് പുരയും
തകര്‍ത്തിട്ട് നിലക്കാത്ത ഓട്ടം.

ഒറ്റ വേലിച്ചാട്ടത്തിന്
പോയിരുന്ന
കുട്ടേട്ടന്റെ വീട്ടിലേക്ക്
കിലോമീറ്ററുകള്‍, മേല്‍പ്പാലം.

ഉമ്മറക്കോലായിലിരുന്ന്
മുത്തശ്ശി മുറുക്കിത്തുപ്പിയത്
രാമന്‍ നായരെ കയറിപ്പോയ
ചോരച്ചുവപ്പിലേക്ക്.

അവള്‍ക്ക് കൊടുക്കാന്‍
പൂത്തിരുന്ന ചമ്പകവും
അവളും തന്നെ
പാളത്തിലൂടെങ്ങോ ഓടിപ്പോയി.

അനാഥരായ
കടവാവലുകള്‍
കറുത്ത പുകച്ചുരുളില്‍
അലിഞ്ഞലിഞ്ഞില്ലാതായി.

വിലാസിനിച്ചേച്ചി അഴിഞ്ഞുലഞ്ഞ്
സമാന്തര രേഖയിലെ
താളക്കുലുക്കത്തില്‍
രാത്രി ജീവിതം തേടി.

നീണ്ട് മലര്‍ന്ന
രണ്ട് രേഖകള്‍ക്കപ്പുറമിപ്പുറം
കാലം ഇഴപിരിഞ്ഞ
ദേശങ്ങളായി...

ഒരിക്കലും കൂട്ടിമുട്ടാതെ...

-------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

2.4.09

സമതലങ്ങളില്‍ ഗുഹകള്‍ ഉണ്ടാകുന്നത്.




വെളിച്ചത്തെ
ഇരുട്ടില്‍ പൊതിഞ്ഞ്
കാരാഗൃഹങ്ങള്‍
കാത്തിരിക്കുമ്പോള്‍

മലകളില്‍ നിന്നും
സമതലങ്ങളിലേക്ക്
ഗുഹകള്‍ ഇറങ്ങി നടക്കും.

തുന്നിക്കെട്ടിയ
ചുണ്ടുകളുടേയും
മുറിച്ച് മാറ്റിയ
വിരലുകളുടേയും
ചലനം നിലച്ച കാലത്തിലേക്ക്.

------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്

17.3.09

വാക്ക്.

എനിക്കും നിനക്കും
കളഞ്ഞു കിട്ടിയത്
ഒരേ വാക്ക്.

നിന്റെ വാക്ക്
മഴ നനഞ്ഞ്
പുഴയായൊഴുകിയപ്പോള്‍

എന്റെ വാക്ക്
മഴക്കു മുന്‍പേ
കാറ്റെടുത്ത് പോയി.

എനിക്കും നിനക്കും
കളഞ്ഞു കിട്ടിയത്
ഒരേ നിറങ്ങള്‍.

നിന്റെ നിറങ്ങള്‍
ചരിഞ്ഞ ആകാശങ്ങളില്‍
മഴവില്ല് തീര്‍ത്തപ്പോള്‍

എന്റെ നിറങ്ങള്‍
ഇരുട്ട് തേടി പോയിരുന്നു.

ഞാനിപ്പോള്‍
നിന്റെ പുഴയുടെ
തീരത്ത് മഴവില്ലും
കണ്ടിരിക്കുകയാണ്.

മഴ നനഞ്ഞ്....

----------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്

14.3.09

ഒസ്യത്ത്

അരുത്,
മരണശേഷം എന്നെ
കീറി മുറിക്കരുത്.

എന്റെ ഹൃദയത്തിലൊളിപ്പിച്ച
പ്രണയ മുഖങ്ങള്‍
നിന്നെ വേദനിപ്പിച്ചേക്കാം.

എന്റെ കരളിലിന്നും
ചോരയിറ്റുന്ന നഷ്ടപ്രണയങ്ങള്‍
നിനക്കു സഹിക്കില്ല.

എന്റെ നാവിലിനിയും
നിന്നോട് പറഞ്ഞ കള്ളങ്ങളുടെ
ബാക്കി കണ്ടേക്കാം.

എന്റെ കണ്ണിലെ
അരുതാത്ത കാഴ്ചകള്‍
നിന്റെ ഉറക്കം കെടുത്തിയേക്കാം

അരുത്, എന്റെ ശരീരം
കത്തിച്ചു കളയുക.
ചാരം പോലും ബാക്കി വെക്കാതെ.

അരുത്, കരയരുത്….
----------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

11.3.09

ഇന്നത്തെ വാര്‍ത്ത (നാളത്തേയും)

പ്രവാസ കവിതകളില്‍ ഒരു പുതിയ പോസ്റ്റ്.


ഇതിലെ ഒന്ന് പോയി നോക്കുക





ഇനിയും വാര്‍ത്തകള്‍
വരും പോകും.
ആ വാര്‍ത്തകള്‍ കൂട്ടി
നമ്മള്‍ പ്രാതല്‍ കഴിക്കും.
ഉള്‍ പേജുകളില്‍ കൂടുതല്‍
പീഡന വാര്‍ത്തകള്‍ക്കായ്
കണ്ണുകള്‍ തിരയും.
കാറ്റത്തു പൊന്തുന്ന
കുഞ്ഞുടുപ്പില്‍
കണ്ണുകള്‍ തിളങ്ങും.
ഒരു മുറിക്കു പുറത്ത്
അച്ഛന്‍ കാവല്‍ നില്‍ക്കും
അടുത്ത ഊഴക്കാരനോട്
വില പേശി.
വളരുന്ന മകളില്‍
നടക്കുന്ന സ്ക്രീനിംഗില്‍
ഒരു നായികയെക്കണ്ട്
അമ്മ മനക്കോട്ടകള്‍ കെട്ടും.
സഹോദരന്റെ
ഹൃദയമിടിപ്പ് കൂടും.
അദ്ധ്യാപകന്റെ
ഉറക്കം കെടും.
വേട്ട നായ്ക്കള്
കൊതി പൂണ്ട് നടക്കും.

മൂന്നിലും
തൊണ്ണൂറിലും
നീ പെണ്ണ് തന്നെ.

പെണ്ണായിപ്പിറന്നാല്‍
കുഞ്ഞേ...
--------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

5.3.09

കാക്ക.

നിരത്തിലെ
അഴുക്കില്‍
പറന്നിറങ്ങി,
പരതി,
ചിക്കി ചികഞ്ഞ്

കര്‍ക്കിടക വാവിന്റെ
ബലിച്ചോറിലേക്ക്.

പിന്നേം
ചാഞ്ഞും ചരിഞ്ഞും
ഒളികണ്ണിട്ട് നോക്കുന്നുണ്ട്.
ഉള്ളിലൊളിപ്പിച്ച
പാപക്കറകളെ.

ബലിച്ചോറ് കൊത്താതെ.
-------------------

24.2.09

ദൈവം ഒഴിച്ചിട്ടയിടം

ആളിക്കത്തുന്നത്
അണയാന്‍ വേണ്ടിത്തന്നെയാണ്.
അല്ലാതെ എണ്ണ വറ്റിയിട്ടൊന്നുമല്ല.

ദേശങ്ങളും കാലങ്ങളും
കയറിയിറങ്ങിയത്
തീര്‍ത്ഥാടനത്തിനല്ല.
പുണ്യങ്ങളുടെ അതിര്‍വരമ്പ്
മുറിച്ച് കടക്കാന്‍ തന്നെയാണ്.

കടലായ കടലൊക്കെ
കുടിച്ച് തീര്‍ക്കുന്നത്
ദാഹിച്ചിട്ടൊന്നുമല്ല.
ലഹരിയുടെ പുഴയില്
തോണി കളിക്കാനായിട്ടാണ്.

തെരുവിലലഞ്ഞത്
എന്റെ ഭ്രാന്തിനെ തിരഞ്ഞാണ്.
അല്ലാതെ പ്രണയം പൂത്ത
മരം തേടിയൊന്നുമല്ല.

പാപത്തിന്റെ
പുതിയ ഊട് വഴികള്‍ തിരയുന്നത്
അഹങ്കാരം കൊണ്ട് തന്നെയാണ്.
ദൈവം അവന്റെ വലതുവശത്ത്
ഒഴിച്ചിട്ടയിടം
എന്റെ പേരിലാണെന്നത് കൊണ്ട്.
--------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

18.2.09

വലത്തോട്ട് തിരിയുമ്പോള്‍

‘യു’ ടേണെടുത്ത്
നേരെ പോയി വഴി മുട്ടി നിന്നു.

എനിക്കു തന്നെ
പ്രവചിക്കാനാവതെ
ചിലപ്പോള്‍ ഇടത്തോട്ട്
അല്ലെങ്കില്‍ വലത്തോട്ട്
വെട്ടിത്തിരിയുമ്പോള്‍
പുറകില്‍ മുഴങ്ങുന്ന
നീണ്ട ഹോണ്‍.
അറിയാത്ത ഭാഷയിലെ
അറിയാന്‍ കഴിയുന്ന തെറി.

വീണ്ടു മൊരു ‘യു’ ടേണ്‍.
പഴയ സിഗ്നലില്‍ മറഞ്ഞ
സ്ഥലകാല ബോധം.
ചുവപ്പ് പച്ചയാണോ
പച്ച മഞ്ഞയാണോ
അതോ മഞ്ഞ
ഇതൊന്നുമല്ലാത്ത
നിറമാണോയെന്ന്.

വലത്തോട്ട് തിരിയുമ്പോള്‍
ചുവപ്പിന് ഒരു നിറം മാറ്റത്തിലൂടെ
നമ്മെ കബളിപ്പിക്കാമെന്ന്
പിന്നീട് കിട്ടിയ ട്രാഫിക് ഫൈന്‍
സാക്ഷ്യപ്പെടുത്തി.
--------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
--------------------

8.2.09

നിസ്സഹായത.

അക്ഷരങ്ങള്‍
പുറം തോട് പൊട്ടിച്ച്
പുറത്ത് ചാടാന്‍ വെമ്പുന്ന
പുതിയ വരികളില്‍;

തൊണ്ടയില്‍
കുരുങ്ങി പറയാനാവാത്ത
വാക്കുകളില്‍;

കടലാസ്സില്‍
പകര്‍ത്താന്‍ കഴിയാത്ത
മനസ്സിന്റെ വിങ്ങലില്‍;

തെരുവില്‍
പടരുന്ന ചോരയില്‍,
ചിന്നിച്ചിതറിയ
കുരുന്നിളം മേനിയില്‍;

ഒരു വിതുമ്പലില്‍
പറയുന്ന ആയിരം
വാക്കിന്റെ നിസ്സഹായതയില്‍;

വാക്കുകള്‍ക്കിടയില്‍,
വരികള്‍ക്കിടയില്‍,
വിരലുകള്‍ക്കിടയിലെ
വിറക്കുന്ന പേനയില്‍;

കാലം തെറ്റിപ്പെയ്യുന്ന
പെരുമഴയില്‍,
നനഞ്ഞ കോഴിയെപ്പോ-
ലിരിക്കാന്‍ വിധിക്കപ്പെട്ടവരുടെ
കൂടെ ഞാനും.
-----------------------
രാമചന്ദ്രന് വെട്ടിക്കാട്ട്.