1.8.16

നീ നങ്കൂരമിട്ട ക(ഉ)ടലാണു ഞാൻ.. 

16.1.16

----------

ആകാശത്തിന്റെ
നഗ്നതയിലേക്ക്
ഉദ്ധരിച്ചു നിൽക്കുന്ന
ആണധികാരത്തിന്റെ
ഉടലുകളാണത്രെ നഗരങ്ങൾ
എത്രകീഴ്പ്പെടുത്തിയിട്ടു-
മടങ്ങാത്ത ഭോഗ
തൃഷ്ണയിലാണവൻ
വീണ്ടും വീണ്ടും ഉയരങ്ങൾ
കെട്ടിപ്പടുക്കുന്നത്.
================

13.1.16

നിന്റെ പേരിട്ട് വിളിക്കുന്നു.

നിന്റെ പേരിട്ട് വിളിക്കുന്നു. =================== വിഷാദത്തെ മടുപ്പെന്ന് ലളിതവൽക്കരിക്കുന്നു ഒരു നാരങ്ങ സോഡക്ക് പറയുന്നു. നാരങ്ങ സോഡയെ വോഡ്കയിലേക്ക് പരിഭാഷപ്പെടുത്തുന്നു ഒരു പച്ചമുളക് കീറിയിടുന്നു. നിന്റെയുമ്മയോർമ്മകൾ പോലെ ചുണ്ടും നാവുമെരിയുന്നു. ഒരു വെടിയുണ്ട കയറി ചിതറിയ ഹൃദയ രക്തത്തെ ചെമ്പനീർ പൂവെന്ന് വിളിക്കുന്നു പൂവിറുത്ത് നിന്നോട് പ്രണയം പറയുന്നു. ആണിനെയും പെണ്ണിനെയും വേർതിരിക്കുന്നൊരിടത്ത് നമ്മൾ കൈ കോർത്ത് നടക്കുന്നു സദാചാരത്തിന്റെ തെരുവുകൾ നമ്മളെ വളയുന്നു കലാപത്തിന്റെ നടുവിൽ പരസ്പരം ചുംബിക്കുന്നു വിപ്ലവമെന്ന് വിളിക്കുന്നു. ചുണ്ടുകളെരിയുന്നു ബോംബ് ഷെല്ലുകൊണ്ട് ചിതറുന്ന പോലെ ഓർമ്മകൾ ചിതറിപ്പോകുന്നു അരിച്ചു കയറുന്ന വോഡ്കയുടെ ലഹരിയെ പ്രണയമെന്ന് പേരിട്ട് വിളിക്കുന്നു നിന്റെ പേരിട്ട് വിളിക്കുന്നു.