17.10.12

സ്റ്റാറ്റസ്സുകൾ

രാവിലെ മുതൽ പെറുക്കിയടുക്കി പുറത്തേക്കെറിഞ്ഞു കളയുന്ന ഓർമ്മകൾ പിറ്റേന്നാവുമ്പോഴേക്കും ആരോ തിരിച്ചിങ്ങോട്ടെറിഞ്ഞ് തരുന്നു. :(
ഓർമ്മകളെ സംസ്കരിക്കാനൊരു ഇടമില്ലാത്തത് കഷ്ടമായിപ്പോയി.. :(



ഞാനിവിടെയുണ്ട്,
നീ തനിച്ചാക്കിപ്പോയിടത്ത്.
ഒറ്റപ്പെട്ട് പോയെന്നെപ്പോഴെങ്കിലും
തോന്നിയാലൊന്ന്
തിരിഞ്ഞ് നോക്കുക,
ഞാനിവിടെത്തന്നെയുണ്ട്.



എപ്പോഴും നനഞ്ഞ് കിടക്കാനൊരു ചാറ്റൽ മഴ കൂടെയുണ്ട്..



എത്രയെത്ര മരങ്ങളാണീ മരുഭൂമിയിലൊറ്റക്ക് അവിടവിടെയായി നിൽക്കുന്നത്.ഞാനീ മരുഭൂമിയിൽ ഒറ്റക്ക് നിൽക്കുന്ന ഓരോ മരത്തേയും പ്രണയിക്കും.



ഒരൊറ്റ വാക്കിലൊതുക്കാവുന്ന ജീവിതം.



ഒരൊറ്റ വാക്ക് കൊണ്ടൊഴുക്കിയ പുഴ മറ്റൊരു വാക്കുകൊണ്ട് കണ്ണെത്താ മരുഭൂമിയാവുന്നതെത്ര പെട്ടെന്നാണ്!



വിതച്ച വാക്കുകളിലൊന്നെങ്കിലും മുളക്കണേ, പതിരായിപ്പോകരുതേയെന്നാണ്..




തൊണ്ടയിൽ കുരുങ്ങി മരിച്ച വാക്കുകൾ.




മരിച്ച വാക്കുകൾക്കൊക്കെ ഞാനൊരു ശവകുടീരം പണിയും,



എത്രയെത്ര ശലഭങ്ങളാണ് എന്റെയേകാന്തതക്ക് കൂട്ടിരിക്കാൻ....



ഈ നിശബ്ദതക്കെന്തൊരൊച്ചയാണ്,
ചെവിയടഞ്ഞു പോയി..



എത്രയെത്ര അപ്പൂപ്പൻ താടികളാണെന്നോടൊപ്പം പറന്ന് നടക്കുന്നത്...
വായിക്കുന്നുണ്ടോ?
വായിക്കുന്നുണ്ടോ?വായിക്കുന്നുണ്ടോ?നീയല്ലാതെ മറ്റാര് വായിച്ചിട്ടെന്തിന്??



അതൊരപകടമായിരിക്കും, 160 കിലോമീറ്ററിൽ ട്രെയിലറിനു പിന്നിലേക്കിടിച്ച് കയറുന്ന സ്വപ്നം




ആരാ? എവിടുന്നാ??എനിക്കൊട്ടും മനസ്സിലായില്ലല്ലോ എന്നെ???

മരിച്ചതിലൊന്നുമല്ല സങ്കടം, അജ്ഞാതനെന്ന് വിലാസമില്ലാതെ തണുത്ത് വിറച്ച് കിടക്കുന്നതിലാണ്..

13.10.12

മഴ

പോവല്ലേ 
പോവല്ലേയെന്ന്
ആർത്തലച്ച് കരയുന്നുണ്ട് മഴ.

ചുട്ട് പൊള്ളിക്കുന്ന വെയിൽ
കാത്തിരിപ്പുണ്ടപ്പുറത്ത്
എന്നും കൂട്ടിനായി.

മരം പെയ്യുന്ന നിന്റെയോർമ്മകളിൽ
നനഞ്ഞ് നടക്കട്ടേ ഞാൻ
വെയിൽകൈയും പിടിച്ച്.
--------------------