29.1.13

ഓരോരോ ചിന്തയിൽ, ഓരോരുത്തരും...

ഒരു യാത്രയിൽ
കൂടെ വന്നവരെല്ലാം
ഇപ്പോൾ
ഓർമ്മകളുടെ ചുരമിറങ്ങുകയാണ്.

എത്രപെട്ടെന്നാണ്
നിശബ്ദത ഞങ്ങളുടെ
ഭാഷയായത്.
*കാട് ഒരു നൃത്തത്തിന്റെ
നീശ്ചല ദൃശ്യമായി
ഇരുവശവുമങ്ങനെ
നിൽപ്പുണ്ട്.

ഓരോ മരത്തേയും
പിന്നിടുമ്പോൾ
അത് ഞാനാണ്
ഞാനാണെന്ന് ഓരോരുത്തരും
കണ്ണീരൊഴുക്കുന്നുണ്ട്.

എനിക്ക് മാത്രം
അത് നീയാണെന്നേ
തോന്നിയത്.
ഒറ്റക്കാക്കിപ്പോവല്ലേയെന്ന്
നീ ചില്ലയാട്ടി
വിളിക്കുമ്പോലെ.

ഓരോ മരത്തേയും
ചൂണ്ടിക്കാണിച്ച്കൊണ്ട്
അവൻ മാത്രം
പറയുന്നുണ്ട്,
മരിച്ച് പോയ നമ്മളുടെ
പിതാക്കന്മാരാണ്
ഇവരെന്ന്.

അന്ന് കൂടെപ്പോന്ന
ഓരോ മരവും
വേരാഴത്തിലിറക്കിയിങ്ങനെ
ഇങ്ങനെ
ഇറുക്കിപ്പിടിച്ചിരിപ്പുണ്ട്
ഇപ്പോഴും.

==============
*ഒരു യാത്രയിൽ സാരഥിയായ നൗഷാദിനോട് കടപ്പാട്.

5.1.13

വാർത്തയിൽ

വീട്ടിൽ
വഴിയരികിൽ
സുഹൃത്തിനോടൊപ്പം
ഒറ്റക്കൊരു പാർക്കിൽ
കോളേജിന്റെ
ആളൊഴിഞ്ഞ വരാന്തയിൽ
നിവൃത്തികേട് കൊണ്ട്
അസമയത്ത്
ഏതെങ്കിലുമൊരു ബസ്റ്റോപ്പിൽ
അല്ലെങ്കിൽ
എവിടെയെങ്കിലുമൊക്കെ വെച്ച്
ഏതെങ്കിലുമൊരു
നിമിഷത്തിലാവും
അശുഭകരമായ
ഒരു പ്രഭാതവാർത്തയായി
നീ മാറുന്നത്.