11.12.08

വേട്ടക്കാരനും ഇരകളും.

1
വേട്ടക്ക്
വേട്ടക്കാരനിര
തുണ.

2
വേട്ടക്കാരന്‍
വേട്ടക്ക് വരാതായപ്പോള്‍
ഇരകള്‍ക്ക് മുഷിഞ്ഞു.

പിന്നെയവര്‍
പരസ്പരം വേട്ടയാടി.

3
വേട്ടയാടിത്തളര്‍ന്ന്
വിശ്രമിക്കുമ്പോള്‍
വേട്ടക്കാരനറിഞ്ഞില്ല,
മറ്റൊരു വേട്ടയിലെ
ഇരയാണ് താനെന്ന്.

4
ഇരകളില്ലാതായാല്‍
മുടങ്ങുന്ന വേട്ടയെപ്പറ്റി
ആകുലനായ വേട്ടക്കാരന്‍
ഇരയെ സംരക്ഷിക്കാന്‍
നിയമം കൊണ്ടു വന്നു.

5
ഇരുളിന്റെ മറവില്‍
ഇര കാത്തിരുന്നു,
വേട്ടക്കാരനു വേണ്ടി.

---------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

24.11.08

അഭയം.

അഭയമില്ലാത്ത
അഭയമാര്‍ക്ക്
സഭയഭയമാകുമോ?
സഭ ‘ഭയ’മാകുമോ?
--------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

9.11.08

ഇതിനായിരുന്നോ?

നാല് പേര്‍ ചേര്‍ന്ന്
മേയുന്ന അവളുടെ
മാറില്‍ കിടന്ന്
സ്വര്‍ണ്ണക്കുരിശിലെ
യേശുവിന് ശ്വാസം മുട്ടി.

അതു കണ്ട് അതിലൊരുവന്റെ
കൈയിലെ പച്ച കുത്തിയ
ചെഗുവേര ചിത്രത്തിന്
ചിരി പൊട്ടി.

“ഗുവേര,
ഞാനിന്നുമേറ്റുവാങ്ങുന്ന
കൊടിയ പാപങ്ങളറിയാതെ-
യാണോ നീ ചിരിക്കുന്നത്?
ഇതിനായിരുന്നോ
പിതാവേ..! ഞാന്‍…”

“അറിയാതല്ല സഖാവേ,
പുതിയ അധിനിവേശങ്ങള്‍ക്ക്
സാക്ഷിയായി
എനിക്കും മടുത്തിരിക്കുന്നു”.

ഇതെല്ലാം കേട്ട്
അവളുടെ കാലിലപ്പോഴും
ചെരിപ്പുണ്ടായിരുന്നു.
---------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

22.10.08

ഒപ്പ്.

1. ഒപ്പ്
--------

ഒപ്പ് വെച്ച്
കൈ കൊടുത്ത്
പിരിയുമ്പോള്‍
ആഹ്ലാദം നുരപൊട്ടി.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ്
ഒരു നാട്ടുരാജാവിന്
കൈ കൊടുത്തപ്പോള്‍
തോന്നിയ അതേ അളവില്‍.


2. ആധാരം.
-----------
ലോക്കറിനകത്ത്
പണയാധാരങ്ങള്‍.
പുറത്ത്
വഴിയാധാരങ്ങളും.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌.......................................................

രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

5.10.08

ഞാന്‍, മലയാളി.

രാവിലത്തെപ്പത്രത്തില്‍
അഴിമതിയും തട്ടിപ്പും
വായിച്ചാത്മ രോഷം കൊണ്ട്
ഞാനോഫീസിലെത്തിപ്പതിവു-
പോലെ പ്പതിനൊന്നേ മുപ്പതിന്.

മുന്നിലെ ഫയലില്‍ തീര്‍പ്പ്
കാണാനൊരെമ്പോക്കി
കാത്തു നില്‍ക്കുന്നു, നാശം.
വിലപേശി രണ്ട് ഗാന്ധിയി-
ലൊതുക്കിയാപ്പഹയന്‍.

നാളെയൊരമേരിക്കന്‍ വിരുദ്ധ
ധര്‍ണ്ണയുണ്ടി, ന്നുച്ചക്ക്
കെന്റക്കിയും കോളയുമാകാം.

കുടിക്കാന്‍ കരുതിയ ‘ബിസ്ലേരി’
യൊരു കവിളിറക്കി, ഞാനെഴുതിയ
“പാരിസ്ഥിതി മലിനീകരണ” മെന്ന
കൌമുദിയിലെ ലേഖനമൊന്ന് മറിച്ചു
നോക്കി ആത്മഹര്‍ഷം കൊണ്ടു.

നിളാ തീരത്തൊരു കവിയരങ്ങു-
ണ്ടതിനൊന്ന് പോണം.
മരിക്കുന്ന പുഴയാണ് വിഷയം.
ഇന്നലെയാണാ മണല്‍
മാഫിയാക്കാരന് പത്ത് ലോഡി-
നഡ്വാന്‍സ് കൊടുത്തത്.

നാലായിരം സ്ക്വയര്‍ ഫീറ്റിലാണ്
ഞാന്‍ പണിയുന്ന പുതിയ വീട്!
വീടില്ലാത്തവരെക്കുറിച്ച് ഞാനൊരു
കഥയെഴുതിയിരുന്നു, മാതൃഭൂമിയില്‍.

പിന്നൊരു രഹസ്യം,
ഇന്നൊരു “പീസിനേം” കൂട്ടി
വരാമെന്നേറ്റിട്ടുണ്ടാ കോണ്ട്രാക്റ്റര്‍;
ബില്‍ ശരിയാക്കിയതിന്‍
ഉപകാര സ്മരണക്കായ്.

നോക്കൂ എന്നും പീഡന വാര്‍ത്തകള്‍!
കഷ്ടം! എന്റെ ചോര തിളക്കുന്നു.

ഇന്നലെ മദ്യവിരുദ്ധ ജാഥയു-
ദ്ഘാടനം ചെയ്തത് ഞാനാണ്.
രാവിലെ “കെട്ട്” മാറാന്‍
കാലത്തേയൊന്ന് ‘വീശേണ്ടി‘ വന്നു.

നോക്കൂ, എല്ലാം കണ്ടിട്ടെനി-
ക്കിരിക്കാനാവുന്നില്ല.
കഷ്ടം, നമ്മളെന്നാണ് നേരെയാവുക?

സഹിക്കാനാവാതെ ഞാനെ-
ന്നത്തേയും പോലെ മൂന്ന്
മണി ക്കോഫീസില്‍ നിന്നിറങ്ങി.

കോണ്ട്രാക്ക്ടര്‍ അളകാപുരിയില്‍
കാത്തിരിക്കുന്നെന്ന ഓര്‍മ്മയി-
ലെന്റെ ചോരയിരമ്പിക്കയറി...

-----------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
+974 589 1237

30.9.08

പേരില്ലാത്തവര്‍.

ഇന്നലെ ഞാനൊരാളെ
പരിചയപ്പെട്ടു,

അയാള്‍: ഹലോ.. ഞാന്‍ നായര്‍.
ഓഹോ? താന്‍ നായരെങ്കില്‍
ഞാനെഴുത്തച്ഛന്‍!
അയാളുടെ മുഖത്തമ്പരപ്പ്!

തനിക്ക് ജാതിയുണ്ടെങ്കി-
ലെനിക്കും ജാതിയുണ്ട്.
തനിക്ക് മതമുണ്ടെങ്കില്‍
എനിക്കുമുണ്ട്.
നിങ്ങള്‍ മൃഗമാണെങ്കില്‍
ഞാനും അങ്ങനെത്തന്നെ.
നിങ്ങള്‍ മനുഷ്യനെങ്കില്‍
ഞാനും മനുഷ്യനാണ്
നിങ്ങള്‍ക്കൊരു പേരുണ്ടെങ്കില്‍,
എനിക്കും ഒരു പേരുണ്ട്.

അയാള്‍ മുഖം കനപ്പിച്ച്
തിരിഞ്ഞു നടന്നു.
---------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

23.9.08

മേല്‍വിലാസമില്ലാത്തവര്‍.

നിങ്ങള്‍ക്കും എനിക്കുമൊരു
മേല്‍വിലാസമുണ്ട്.
ഒരു ഫ്ലാറ്റ് നമ്പര്‍,
അല്ലെങ്കിലൊരു വീട്ടു പേര്‍.
പിന്നെയൊരു തെരുവിന്റെ
പേരൊരു പിന്‍ കോഡ്,
ജില്ല, സംസ്ഥാനം,
നമുക്കൊരു രാജ്യം തന്നെയുണ്ട്!

മേല്‍വിലാസമില്ലാത്തവരെ-
ക്കുറിച്ചോര്‍ത്തിട്ടുണ്ടോ നിങ്ങള്‍?
ഇതെന്റെ രാജ്യമെന്ന്
പറയാനില്ലാത്തവരെ?
ഒന്നന്തിയുറങ്ങാനൊരു
തെരുവ് പോലുമില്ലെങ്കില്‍?

അല്ലെങ്കില്‍ തന്നെ പശിയടക്കാ-
നൊരു കുപ്പത്തൊട്ടി പോലു-
മില്ലാത്തവര്‍ക്കെന്തിനാണൊരു
രാജ്യം? ഒരു വിലാസം?
ഒരു പേരു തന്നെ വേണ്ട.
-------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
+974 589 1237

7.9.08

ജനിക്കുമ്പോഴേക്കും മരിച്ചവര്‍.



എന്നോ മരണപ്പെട്ട
ഒരു ജനത
കാത്തിരിക്കുന്നതൊരു
ഖബര്‍ മാത്രം.

കൈയില്‍ കവണയും
കല്ലുമായൊരു
ഗോലിയാത്തിന്‍
വെടിയുണ്ടക്കായി
വിരിമാറൊരുക്കി
ഖബറിലേക്ക്.

ജനിക്കുമ്പോഴേക്കും
മരിക്കാന്‍ വിധിക്ക-
പ്പെട്ടവര്‍ക്കുള്ള ദൂരമൊരു
തോക്കിന്റെ കാഞ്ചിക്കും
വിരലിനുമിടയിലാണ്.

വെടിയുണ്ടകളുടെ ഭാഗ്യം!
അവര്‍ പോകുന്നതൊരു
കൊച്ചുധീരന്റെ
ചങ്കിലൂടെയാണ്.
അവന്റെ ചോര-
ക്കെന്തൊരു ചൂട്!

നിങ്ങള്‍ക്കിവരെയിന്ന്
ഫലസ്തീനിയെന്നോ
ഇറാഖിയെന്നോ വിളിക്കാം.
നാളെ, നിങ്ങളെത്തന്നെയും.
--------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
ദോഹ -ഖത്തര്‍.

19.8.08

ഇര.

ഇര

നിരത്തിലെന്‍
കാലൂന്നിയത്
ചുടു ചോരയിലാണ്.
കണ്ണുകള്‍ പൊത്തി…
മൂക്കിലേക്കടിച്ചു കയറിയത്
പച്ച മാംസത്തിന്റെ
ഗന്ധം…
മൂക്കും പൊത്തി.
ഭാഗ്യം.
പിന്നീടെനിക്ക്
കണ്ണ് തുറക്കേണ്ടി വന്നിട്ടില്ല,
ശ്വസിക്കേണ്ടിയും..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
15.09.2006

13.8.08

ആര്‍ക്കും ആരെയും..

ആര്‍ക്കും ആരെയും
എന്തിനെയും സ്നേഹിക്കാം..
തൊടിയിലെ പാഴ്ചെടിയില്‍
വിടൊര്‍ന്നൊരു പൂവിനെ..
കാറ്റത്ത് വീണ കൂട്ടില്‍ നിന്നും
തെറിച്ചു വീണൊരു
കിളിക്കുഞ്ഞിനെ..
തെരുവിലലയുന്നൊരു
അനാഥ ബാല്യത്തെ..

ആര്‍ക്കും ആരെയും
എന്തിനെയും സ്നേഹിക്കാം..
മഴുവേറ്റ് വീണൊരു
വന്‍ മരത്തെ...
വറ്റി വരണ്ടൊരു
മണല്‍ പുഴയെ..
മണ്ണെടുത്ത് വീഴാറായൊരു
മൊട്ടക്കുന്നിനെ..
തരിശു കിടക്കുന്ന
പുഞ്ചപ്പാടത്തെ...

ആര്‍ക്കും ആരെയും
എന്തിനെയും സ്നേഹിക്കാം..
വഴിയില്‍ ചിതറിത്തെറിച്ച
ചോരപ്പൂക്കളെ...
ആര്‍ത്തലച്ചൊഴുകുന്ന
കണ്ണുനീര്‍പ്പുഴയെ...
തലയെണ്ണിക്കാത്തിരിക്കും
കഴുകന്‍ കണ്ണുകളെ..

ആര്‍ക്കും ആരെയും...............