23.11.11

കരയുന്ന വീടുകള്‍

കരയുന്ന വീടുകള്‍
---------------
ഈ നശിച്ച വീട്ടില്‍
ഒരു സമാധാനവും ഇല്ലെന്ന്
പ്രാകുമ്പോള്‍
കാണരുതാത്തത്
നാല് ചുവരുകളാല്‍ നിശ്ശബ്ദം
കണ്ട് നില്‍ക്കുമ്പോള്‍

ചുമരില്‍ വരച്ചിക്കിളിയിട്ട
കുസൃതിത്തുടയില്‍
അടിവീണ് കരയുമ്പോള്‍

വീട്ടാക്കടം കേറി
പടിയിറങ്ങുന്ന കാലൊച്ചകള്‍
കേള്‍ക്കുമ്പോള്‍
ഉത്തരത്തില്‍ കുരുക്കുന്ന
കയര്‍ കാണുമ്പോള്‍

ഓടിക്കളിച്ച കുഞ്ഞുകാലുകള്‍
തിരിച്ച് വരുന്നോയെന്ന്
വഴിക്കണ്ണുമായി നില്‍ക്കുമ്പോള്‍

ആര്‍ക്കും വേണ്ടാതെ
ആരെയോ കാത്ത്
നെടുവീര്‍പ്പിട്ട്
കാട് പിടിക്കുമ്പോള്‍

മഞ്ഞും മഴയും
വെയിലുമേറ്റ്
കുമ്മായക്കൂട്ടുകള്‍
അടര്‍ന്ന് വീഴുമ്പോള്‍

ഓര്‍മ്മകളില്‍ ചികഞ്ഞ്
വിങ്ങുന്നുണ്ടായിരിക്കും,
ശബ്ദമടക്കി കരയുന്നുണ്ടാകും
ഉപേക്ഷിക്കപ്പെട്ട വീടുകളും.
------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

20.11.11

കൊട്ടേഷൻ

കൊട്ടേഷൻ

എന്തേ, പേടീണ്ടാ?
പേടിക്കണം ട്ടാ.

ഒറ്റക്കുത്തിനോ, വെട്ടിനോ
കൊല്ലര്ത്‌ന്നാണ് കരാറ്
മാത്രൂമീല് ന്നാള് വന്ന
സാറിന്റെ കവിത ല്ല്യേ
"ഇരയെ പിടിക്കുമ്പോൾ"
അത് വായ്‌ച്ചേന് ശേഷം
ഇയ്ക്കും ഒറ്റ വെട്ടിന്
കൊല്ലുന്നേലുള്ള ത്രില്ല് പോയി.

അയ്നും മുമ്പ്
ഓടിച്ചിട്ട് കഴുത്തില്
വടിവാളോണ്ടാഞ്ഞ് വീശി
ചീറ്റിത്തെറിക്കണ
ചോരേടെ ചൂട്‌ങ്ങനെ
മേത്താവ്‌മ്പോള്ള സുഖണ്ട്ല്ലാ
ഹൗ! അതൊരു സുഖാര്ന്നു.

സാറിന് ശത്രുക്കളില്ലെന്നാ
ബെസ്റ്റ്!
കവ്യോൾക്കല്ലെ ശത്രുക്കൾക്ക്
പഞ്ഞം!
ഒപ്പം നടന്ന് കള്ള് കുടിച്ച്
തോളീക്കയ്യിട്ട് നടക്കണ
ഏത് കവിക്കും ഏത് കവീം
ശത്ര്വല്ലെന്റെ മാഷേ?
ഈ കവീന്ന് പറേമ്പൊ
അപ്പോ നിയ്ക്ക് ശവീന്നാ
നാവില് വരണത്.

ആരാ കൊട്ടേഷൻ തന്നേന്നാ
അത് പറയില്ല്യാട്ടാ
അത് ബിസിനസ് സീക്രട്ട്
ചെലപ്പ സാറിന്റെ കൂട്ടുകാരൻ കവി
അല്ലാച്ചാ കാമുകീടെ ഭർത്താവ്
അല്ലെങ്കി സാറിന്റെ
ഭാര്യന്നെ ആവാട്ടാ
സാറിന്റെ കവിത വായിക്കണ
ഞാന്തന്നെ ആയിക്കൂടെ
എന്തേ, സംശയണ്ടാ

ന്നാ റെഡ്യല്ലേ
നമ്മക്ക് ഇരയും വേട്ടക്കാരനും
കളിക്കാം
സാറോട്, ഞാൻ പിന്നാലെ
പേടീണ്ടാ? പേടിക്കണം,
പേടിച്ച് പേടിച്ചോടണം
ഒറ്റവെട്ടിന് തീർക്കില്ലാട്ടാ
ഓട്യോടി തളർന്ന്
കിതച്ച് വീഴണം
പതുക്കെ
പതുക്കെ
സാറോട്, ഞാൻ പിന്നാലെണ്ട്
-----------------------------------------