=============
എത്രയാളോളാ
എത്രയാളോളാ
എന്നും ചിരിച്ചിട്ടങ്ങനെ
പടങ്ങളായിട്ട്.
കണ്ടാൽ കൊത്യാവും.
കമലമ്മേടേം
പാത്തുമ്മേടേം
നാണ്യേമ്മേടേം
ചിരി കണ്ടാ മതി,
പത്രോസിന്റെ
പത്രാസ് കാണണം.
ഹോ!
ചിരിച്ചങ്ങനെ
പടമായിട്ടിരിക്കണ
പടങ്ങൾ കണ്ടാ മതി,
ഔ!!
കൊതിയാവും
എന്തൊരു സന്തോഷാ മോത്ത്.
എത്രയാളോളാ
ചിരിച്ചിങ്ങനെ ദെവസോം രാവിലെ.
പടമില്ലാത്തോർക്ക്
മരിച്ചിട്ടെങ്കിലും
പടം വന്നില്ലല്ലോ എന്ന്
സങ്കടണ്ടാവില്ലെ?
പാവം തോന്നും.
എത്രയാളുകളാ ചിരിച്ചിട്ടങ്ങനെ.
ചിരി വരും
ചിരിച്ച് ചിരിച്ച് ചാവും
ചാവുമ്പോ കൊടുക്കാൻ
പടമെടുത്ത് വെക്കും
ദിവസോം രാവിലെ ആദ്യം തന്നെ
ചരമകോളം നോക്കും
ചത്തോന്ന് നോക്കും
ചിരിച്ചിരുന്നെടുത്ത
പടമുണ്ടോന്ന് നോക്കും
ചിരി ചുണ്ടിലിരുന്ന് ചത്ത് പോകും
ചത്തോര്ക്കൊക്കെ
എന്തുമാവാലോന്ന്
കുശുമ്പ് തോന്നും.
എന്നാലും എന്നും
എത്രയാളുകളാ ചിരിച്ചിട്ടങ്ങനെ.
എന്നിട്ടും...