2.12.14

കുഞ്ഞുങ്ങളാണെന്നെ..

കുഞ്ഞുങ്ങളാണെന്നെ,
പിഞ്ചു കുഞ്ഞുങ്ങൾ.

ആശുപത്രിക്കിടക്കയിൽ
ഒരാളല്ല,
ഒരുപാട് കുഞ്ഞുങ്ങൾ.
ദൈവമെന്ന് പറയുന്ന
ആ സാധനമുണ്ടെങ്കിലെവിടേലും
കണ്ട് മുട്ടിയാലവിടിട്ട് ചവിട്ടും
പന്നീടെ മോനെ.

കുഞ്ഞുങ്ങളാണെന്നെ,
തലച്ചോറിൽ
ഹൃദയത്തിൽ
കരളിൽ
മജ്ജയിൽ
അർബുദവും കൊണ്ട്
അബോധാവസ്ഥയിലങ്ങനെ
കിടക്കുന്നത്
കുഞ്ഞുങ്ങളാണെന്നെ,
പിഞ്ചു കുഞ്ഞുങ്ങൾ.

ഒരാളല്ല,
ഒരുപാട് കുഞ്ഞുങ്ങൾ
ബോംബെന്ന് പറയാനറിയും മുമ്പെ
ബോംബിന്നിരയാകുന്നത്
നിരന്ന് ചിതറിക്കിടക്കുന്നത്
വിശുദ്ധയുദ്ധങ്ങളിൽ
പിഞ്ചുടലുകൾ
ചിതറിത്തെറിച്ച് 
നിരന്നു കിടക്കുന്നതും
കുഞ്ഞുങ്ങളാണെന്നെ,
പിഞ്ചു കുഞ്ഞുങ്ങൾ.

ഒരാളല്ല, 
ഒരുപാട് കുഞ്ഞുങ്ങൾ
അടച്ചിട്ട സ്കൂൾ ബസ്സുകൾക്കുള്ളിൽ
പ്രാണവായു കിട്ടാതെ
ചുട്ടു പഴുത്ത് ചാവുന്നത് 
കാണാത്ത നിങ്ങടെ ദൈവത്തിനെ 
ഏതേലുമൊരിടവഴിയിൽ
കണ്ടാലന്നേരം കാച്ചിക്കളയും

ഒരാളല്ല,
ഒരുപാട് കുഞ്ഞുങ്ങൾ
കാലിന്നിടയിലെ 
കിരുകിരുപ്പ് തീർക്കുവാനിരയാകുന്ന
തെരുവിലും
വീട്ടിലും
വിദ്യാലയത്തിലും
കീറിയെറിയപ്പെടുന്ന 
പിഞ്ചു കുഞ്ഞുങ്ങൾ

വഴിയിലെവിടെയെങ്കിലും
നിങ്ങടെ ദൈവത്തെ കണ്ടുമുട്ടിയാൽ
"അന്നേരം നീ
എവിടായിരുന്നെടാ പന്നീ"ന്നും
ചോദിച്ച് കൂമ്പിടിച്ച് വാട്ടും, ഉറപ്പ്.
അവന്റെയൊരു
സ്വർഗ്ഗവും
നരകവും
നീതിയും
ന്യായവും
സമാധാനവും.

കുഞ്ഞുങ്ങ‌ളല്ലേയെന്നെങ്കിലും
ഓർത്തൂടായിരുന്നോടാ
ദൈവമേ.. 

13.5.14

തൃശൂരിൽ നിന്നും തൃശൂരിലേക്ക്.


പെനിസുല ബാറീന്നിറങ്ങി
നടുവിലാലീന്ന്
നടുവിലാലിലേക്കന്നെ
മൂന്നാംവട്ടവും
തിരിച്ചെത്തിയപ്പോൾ
ഭൂമി ഉരുണ്ടതാണെന്ന്
സംശയാതീതമായി
തെളിയിക്കപ്പെട്ടു.
പൊളിച്ചു കളഞ്ഞ
കറന്റ് ബുക്സും
അതിന്റ്പ്രത്തുണ്ടായിരുന്ന
വിനായക ഹോട്ടലും
കാണാഞ്ഞ് സങ്കടം വന്നു.
നടുവിലാലീന്ന് നേരെ
പൂരപ്പറമ്പും മുറിച്ച്
നെഹ്രുപാർക്കിന്റെ
മുന്നിലേക്ക് നടക്കുമ്പോ
കൊല്ലങ്ങളോളം അളന്നിട്ടും
അളന്ന് തീരാത്ത
തേക്കിൻ കാട് മൈതാനവും
നോക്കി അന്തം വിട്ടിരിക്കുന്ന
സിവിലെഞ്ചിനീയറിംഗ്
കുട്ട്യോളെ കണ്ടു.
വേഗം അളന്ന്
തീർക്ക് മക്കളെ,
എന്നിട്ട് വേണമതീന്നൊരു
അഞ്ച് സെന്റ് വിറ്റ്
ബാങ്ക് ലോണടക്കാനെന്നൊരു
കമന്റും പറഞ്ഞു.
പോട, പട്ടീന്നുള്ള
പിള്ളേർടെ മറുപടിക്ക്
ഇപ്പഴത്തെ പിള്ളേരൊന്നും
ശരിയല്ലെന്ന്
മനസ്സിൽ പറഞ്ഞ്
മിണ്ടാണ്ടെ പോന്നു.
മിഥിലേല് കേറി
ഒരു കാപ്പി കുടിച്ചു.
നേരെ വടക്കേ സ്റ്റാന്റ്
വഴി ഇറങ്ങി
കോവിലകം ബാറും
കടന്ന് വിയ്യൂരെ
ബീവറേജിന്റെ
അച്ചടക്കമുള്ള ക്യൂവിൽ
അച്ചടക്കത്തോടെ നിന്നു
പയ്ന്റും വാങ്ങി
അരയിൽ വെച്ച്
നേരെ ഗിരിജേലിക്ക്.
ഗിരിജ ഇപ്പ പഴയ
ഗിരിജ്യല്ലാത്രെ.
എത്രവേഗാ ആളോള്
നന്നാവണേന്ന്
നിരാശപ്പെട്ട് തിരിച്ച്
പാട്ട്‌രായ്ക്കൽ
തിരുവമ്പാടി
നായ്ക്കനാല് വഴി
നടുവിലാലിലേക്കന്നെ നടന്നു.
ദാണ്ടെ, ഇപ്പോ
പൂരപ്പറമ്പീക്കേറി
കുപ്പി തുറന്ന്
പകുതിയകത്താക്കി
കണ്ണടച്ച് പൂരോം കണ്ട്
മലർന്നങ്ങനെ കിടക്കുന്നു.
==================

10.5.14

ഇനിയെന്റെ ഏകാന്തതയെ ഞാനെന്ത് ചെയ്യണം?


പുഴുങ്ങിത്തിന്നാൻ അവൻ
വറുത്ത് തിന്നാൻ അവൾ
കഴുത്ത് ഞെരിച്ച് കൊല്ലാൻ മറ്റൊരാൾ
എനിക്ക് തന്നേക്കൂ-
യെന്ന് വേറൊരാൾ
നിന്റെ ഏകാന്തതക്ക്
കൂട്ടിരിക്കാമെന്നൊരാൾ.

രണ്ടാമത്തെ പെഗ്ഗിൽ 
മൂന്നാമത്തെ ഐസ് ക്യൂബ്
ഇടുമ്പോഴേക്കും
ഏകാന്തതയതിന്റെ
പാട്ടിനു പൊയ്ക്കോളുമെന്ന്
ഗ്‌ളാസ് മേറ്റ്. 

പച്ചക്ക് തിന്നല്ലേ ശീലം,
പച്ചക്ക് തന്നെ തിന്നോളൂ-
യെന്ന് നാണത്തോടെ നീയും.

പച്ചക്ക് തന്നെ തിന്നാം
ല്ലേ? ;)

3.4.14

നിരത്തിലേക്ക് നോക്കുക,
നിറയെ നിറങ്ങളണിഞ്ഞ്
ഏത് നിമിഷവും
പൊട്ടിത്തെറിക്കാവുന്ന
അഗ്നിപർവ്വതങ്ങൾ 
നടന്ന് പോകുന്നത് കാണാം.