17.3.13

-----------

അവളെപ്പോഴും മഴയെ
മഴക്കാലത്തെപ്പറ്റി പറഞ്ഞ്
കൊണ്ടിരുന്നപ്പോൾ
ഞാൻ ചോരുന്ന
വീടിനെ കണ്ട് കൊണ്ടിരുന്നു.

അവൾ നിറമുള്ള സ്വപ്നങ്ങളേപ്പറ്റി
ഓര്‍മ്മിപ്പിച്ചപ്പോള്‍
ഞാൻ ഇരുളടഞ്ഞ് പോകുന്ന
സ്വപ്നങ്ങളേപ്പറ്റിയാണ്
ചിന്തിച്ചു കൊണ്ടിരുന്നത്.

അവൾ
പൂക്ക‌ളെ
പൂക്കാലത്തേ
പൂമ്പാറ്റകളേപ്പറ്റി
വാതോരാതെ പറഞ്ഞ് പറഞ്ഞെന്റെ
മാറിലേക്ക് ചാഞ്ഞപ്പോൾ
മരുഭൂമിയിലൊരൊറ്റമരം എങ്ങനെ
കൂട്ടില്ലാതെ
കരിയാതെ
പിടിച്ചുനിൽക്കുന്നുവെന്നാണ്
ഞാനത്ഭുതപ്പെട്ടത്.

അവൾ വരാനിരിക്കുന്ന സുന്ദരമായ
കാലത്തേപ്പറ്റിയുള്ള
സ്വപ്നത്തിലേക്ക് വീണപ്പോൾ
ഞാൻ നടന്നെത്തിയ
ഇനിയും നടക്കാനുള്ള
ചരൽപ്പാതകളേയോർത്തെന്റെ
തുളവീണ ചെരുപ്പിനെ പറ്റി
വിഷാദിച്ചു കൊണ്ടിരിക്കുന്നു,
നിന്റെ മഴ നനഞു കൊണ്ടിരിക്കുന്നു.

11.3.13

സമത്വം



നിന്നോട് കൂട്ട്
കൂടാത്തതെന്താന്നാ?

അതേയ്,
നിന്നേം എന്നേം
കവീന്ന് വിളിക്കുമ്പളേ
എന്നിലെ കവിക്കത് കൊറച്ചിലാ

ഞാൻ നായരും
നീ പൊലേനും
എന്നപോലെന്ന്യല്ലേ
മ്മ്‌ടെ കവിതോൾടെ
നെലവാരോംന്ന്
നിനക്കറിയില്ലാച്ചാലും
എനിക്കറിയാലോ.

നെന്റെ കവിത വായിക്കണ
നെലവാരത്തിലുള്ളോരല്ല
മോനേ
ന്റെ കവിതോള് വായിക്കണത്‌ന്ന്
നിനക്കറീല്ലെങ്കിലും
എനിക്കറിയാലോ.

അതോണ്ടല്ലെഡാ
നെന്നോട് ഞാൻ
കൂടാത്തത്.

ന്തേ?
ബാറിൽ പോവാന്നാ?
അവിടിരുന്ന്
വർത്താനം പറയാന്നാ?
ന്നാ നീ വാ
ന്റെ തോളത്ത് കൈയിട്
മ്മ്ക്കവിടിരുന്നാവാം ബാക്കി

ന്റെ ഷ്ടാ,
ന്തൂട്ട് കവിത്യാടാ നെന്റെ
എന്ത് പെടയാ നീ പെടച്ചേ
സമ്മയ്ച്ചൂട്ടാ
ഞാൻ ഫിറ്റായോണ്ട്
പറേണതല്ലാട്ടാ..

മ്മ്ക്കെന്ത് വലിപ്പച്ചെറുപ്പാടാ?
മ്മ്‌ക്കെന്ത് നായരും
പൊലേനും?
ഒക്കെ മൻഷ്യന്മാരല്ലേ
മൻഷ്യന്മാര്.
===============



3.3.13

രണ്ടകലങ്ങളിലെ നെടുവീർപ്പുകളിൽ നീയും ഞാനും

കുറേക്കഴിയുമ്പോൾ 
നമുക്കും ബോറടിച്ച് തുടങ്ങും

മഹാ സമുദ്രത്തിൽ ഒറ്റപ്പെട്ടു പോയ
ദ്വീപുകളേപ്പോലെ നമ്മൾ
പരസ്പരം കാണാതെയാവും
രണ്ട് തീരങ്ങളിൽ ആർത്തിരമ്പുന്ന
തിരമാലകളുടെ ആരവങ്ങളിലലിയുന്ന 
നെടുവീർപ്പുകളാകും
ഓരോ ഓർമ്മകളും.

പിന്നെ
നമുക്കിടയിൽ
ആർത്തിരമ്പുന്ന കടൽ
നിശബ്ദമാകും, നമ്മുടെ
മൗനം പോലെ.

അപരിചിതമായ രണ്ട് 
ലോകത്തിൽ നമ്മളങ്ങനെ
എവിടെനിന്നെങ്കിലുമൊക്കെ 
ഒരു കപ്പലകടത്തിൽപ്പെട്ട
യാത്രികനേപ്പോലെ
യാത്രികയേപ്പോലെ
അവൻ
അവൾ
കയറിവരുമെന്ന് 
ഉറക്കത്തിൽ സ്വപ്നം കാണും

സ്വപ്നം കണ്ട് 
സ്വപ്നം കണ്ട്
ബോറടിച്ച് 
ബോറടിച്ച്
തിരിഞ്ഞ് നടക്കുമ്പോഴാവും
വഴിയിലെവിടെയെങ്കിലും
നമ്മൾ പരസ്പരം 
കടന്ന് പോവുക

എവിടെയോ വെച്ച്
നീ എന്നെ
ഞാൻ നിന്നെ
കണ്ടിട്ടുണ്ടല്ലോയെന്ന്
നമ്മൾ ഓർമ്മയിൽ 
പരതി നടക്കും
തിരിഞ്ഞ് നോക്കി ചിരിക്കും

അപ്പോഴായിരിക്കും
നമ്മളുണരുന്നത്.
കടൽക്കാറ്റടിക്കുന്നുണ്ടാകും
തണുക്കുന്നുണ്ടാകും
തണുപ്പുമാറ്റാൻ നമ്മൾ കെട്ടിപ്പിടിക്കും
ചുംബിക്കും
ചുംബിക്കും
ചുംബിക്കും
വീണ്ടും ബോറടിക്കുന്നത് വരെ.
=======================