26.4.11

ഉമ്മാച്ചു.

ഉമ്മാച്ചു.
--------------------
ഉമ്മാച്ചു
നടത്തം തൊടങ്ങീന്ന്.

കൊല്ലത്തിലൊരിക്കെ
ഉമ്മാച്ചു
വീട്ടീന്നെറങ്ങി നടക്കും.
അവിടെക്കണ്ടൂ,
ഇവിടെക്കണ്ടൂന്ന്
ആളോള്
അടക്കം പറയും.

സെക്കന്റ് ഷിഫ്റ്റ്
കഴിഞ്ഞ് വരുമ്പോ
പൊഴക്കെപ്പാടത്ത്
കണ്ടൂന്ന്
സീതാറാം മില്ലീപ്പോണ
ശങ്കരുട്ട്യേട്ടൻ പിറ്റേസം
കുഞ്ഞുണ്ണ്യേട്ടന്റെ
ചായക്കടേല്
പറഞ്ഞ് കഥയുണ്ടാക്കും.

ചൂണ്ടപ്പാടത്തും
ഗുരുവായൂരും
കണ്ടോരുണ്ടാവും
ന്നാല്, ഉമ്മാച്ചു
ആരേനീം
ആരും ഉമ്മാച്ചൂനീം
കണ്ട്ട്ട് ണ്ടാവില്ല.

തെരഞ്ഞ്
തെരഞ്ഞ്
ന്റെ ഉമ്മാച്ച്വോന്ന്
നെലോളിച്ച് തളർന്ന്
കല്ല്യാണിയേടത്തി
നാലുംകൂട്യേ മൂലേലെ
അത്താണീമ്മെ ചാരി
തല കുനിച്ചിരിക്കും.

ഒക്കേത്തിന്റേം
അവസാനം
പടിഞ്ഞാറേക്കോട്ടേലെ
ആശൂത്രീന്ന്
ആരേലും
എങ്ങനേങ്കിലും
പറഞ്ഞറീം
ഉമ്മാച്ചൂനെ കൊണ്ടരാൻ
ചെല്ലാൻ.

ഞാൻ ദാ
അപ്രത്തെ മാധവീടെ
വീട്ടീപ്പോയിട്ട് വരാണെന്ന
മട്ടിൽ ചിരിച്ചോണ്ട്
ഉമ്മാച്ചു
കല്ല്യാണിയേടത്തീടൊപ്പം
ബസ്സിറങ്ങി വരും.

കൊണ്ടോടിപ്പാടത്തെ പുഞ്ച
കൊയ്യാനായിട്ട്
തയ്യാറായി നിക്കണുണ്ടാവും
അപ്പോ.

തോർത്ത് തലേലിട്ട്
അരിവാളും
കറ്റകെട്ടാൻ
വാഴേടെ പോള
ഒണക്കിയ വള്ളീം കൊണ്ട്
ഉമ്മാച്ചു
കല്ല്യാണിയേട്ത്തീടൊപ്പം
പുഞ്ചനെല്ലിന്റെ
കൊതിപ്പിക്കുന്ന
മണത്തിലേക്കിറങ്ങും.
അടുത്ത കൊല്ലത്തേക്കുള്ള
ഉന്മാദത്തിന്റെ
വിത്തിനായിട്ട്.
------------------------------
രാമചന്ദ്രൻ വെട്ടിക്കാട്ട്.


ന്റെ ഉമ്മാച്ചു ഇവിടുണ്ട്..

13.4.11

ഒറ്റയിതളുള്ള ചെമ്പരത്തിപ്പൂവ്


കൊന്നു കഴിഞ്ഞു.
കണ്ടില്ലേ,
ചോരയിറ്റുന്ന വാക്കെന്റെ
കൈയിൽ?

തുണ്ടം തുണ്ടം
വെട്ടിനുറുക്കുകയായിരുന്നു.
ഓരോ വെട്ടിലും
വാക്കിൻ മൂർച്ച
കീറിപ്പോയപ്പോൾ
ചീറിത്തെറിച്ച
ചോരപ്പൂക്കൾ കണ്ടില്ലേ?

കൈകാലുകൾ
അറ്റ് വേറിട്ടു,
ആമാശയം പിളർന്ന്
അന്ന് വരെ
തിന്ന് കുടിച്ച്
തീർത്തതൊക്കെയും
പുറത്തിട്ടു.
കരൾ പിളർന്ന് വാക്ക്
കേറുമ്പോൾ
കരളേയെന്നൊരു വിളി
കേട്ടിരുന്നു.

പുക പിടിച്ച്
ചുരുങ്ങിയ
ശ്വാസകോശത്തിൽ
ഒന്നും ചെയ്യാനില്ലായിരുന്നു.
ചങ്കിലൂടൊരു
മിന്നായം പോലെ
വാക്ക്
കേറിയിറങ്ങുമ്പോൾ
കുരുങ്ങിക്കിടന്ന
വാക്കിലൊന്ന് മുട്ടിതീ പാറി.

മൂർച്ചക്കല്പം
കുറവ് വന്നെങ്കിലും
നെഞ്ചിൻ കൂട്
പിളർക്കാനത് മതിയായിരുന്നു.
ചിതറിപ്പോയ
ചെമ്പരത്തിപ്പൂ കണ്ടില്ലേ?
നീയെന്നും പറയാറുള്ളത്?
സൂക്ഷിച്ച് നോക്കുക,
ഒറ്റയിതളുള്ള
ചെമ്പരത്തിപ്പൂവായിരുന്നു
അത്,
ചുവന്നത്.

10.4.11

അച്ഛന്‍

-------------------
അച്ഛന്റെ അച്ഛനെവിടെയെന്ന്
ഇളയമകള്‍ ചോദിക്കെ
മരിച്ച് പോയെന്ന മറുപടിക്ക്
എനിക്ക് കാണാനായില്ലല്ലോ-
യെന്നവളുടെ സങ്കടം.
നിന്നെക്കാണിക്കാനൊരു
ഫോട്ടോ പോലും കരുതിയില്ലെന്ന
കുറ്റബോധം കണ്ണ് നിറക്കും

ആശുപത്രിയുടെ നീണ്ട ഇടനാഴിയില്‍
വീല്‍ചെയറിലിരുന്നൊരു
മെലിഞ്ഞുണങ്ങിയ
വിളറിയ നോട്ടം ഇപ്പോഴും
നേരിടാനാവാതെ മുഖം തിരിക്കും.

ഓര്‍മ്മകളില്‍ പാടിത്തന്ന
പാട്ടുകള്‍, പറഞ്ഞ കഥകള്‍
കൈ പിടിച്ച് നടത്തിയ വഴികള്‍
കൊടി പിടിപ്പിച്ച് ഒപ്പം നടത്തിയ കൈ
തോളത്തെടുത്ത് കാണിച്ച ഉത്സവങ്ങള്‍
തോളത്തിട്ടുറക്കിയ രാത്രികള്‍
കാണിച്ച വികൃതികള്‍ക്ക്
കിട്ടിയ അടിപ്പാടുകള്‍
എല്ലാം തെളിഞ്ഞ് വരും.

നീയെന്നോട് നുണപറയുന്നോയെന്ന്
മടിയില്‍ തലവെച്ച് കിടക്കെ
ചോദിച്ച നോട്ടത്തില്‍,
ഇല്ലച്ഛാ, ഞാനിതുവരെ
നുണപറഞ്ഞിട്ടുണ്ടോയെന്ന
മറുപടിയില്‍ വേദന മറന്ന്
ചിരിച്ച ചിരി
ഇന്നും നെഞ്ച് പൊള്ളിക്കും.
ഇപ്പോഴും തുടരുന്ന
നുണകളുടെ ആരംഭം
അവിടെനിന്നായിരുന്നല്ലോയെന്ന്
അവളെ ഒളിഞ്ഞ് നോക്കും.

പുതിയ വീടിന്റെ
സ്വീകരണ മുറിയില്‍
തൂങ്ങിക്കിടക്കാത്ത
അച്ഛന്റെ ചിത്രം.
വീടിന്റെ ഭംഗിക്കഭംഗിയാകുമെന്നതോ
വരപ്പിച്ച ചിത്രത്തില്‍ മെലിഞ്ഞുണങ്ങിയ
അച്ഛനെ കാണാന്‍ വയ്യെന്നതോ
ഇതിലേതാവും എന്റെ നുണ..??
--------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

9.4.11

പഴുപ്പിക്കാൻ വെച്ചത്

---------------
ഓരോ കവിൾ പുകയും
ഉള്ളിലേക്ക്
ആഞ്ഞ് വലിക്കുന്നത്
വയ്ക്കോൽ നിറച്ച്
കുഴമണ്ണ് പൊതിഞ്ഞു വെച്ച
ആത്മാവിനെ
വാടിപ്പോകാതെ
പഴുപ്പിക്കണേയെന്ന
പ്രാർത്ഥനയോടെയാണ്‌.
------------------