10.4.11

അച്ഛന്‍

-------------------
അച്ഛന്റെ അച്ഛനെവിടെയെന്ന്
ഇളയമകള്‍ ചോദിക്കെ
മരിച്ച് പോയെന്ന മറുപടിക്ക്
എനിക്ക് കാണാനായില്ലല്ലോ-
യെന്നവളുടെ സങ്കടം.
നിന്നെക്കാണിക്കാനൊരു
ഫോട്ടോ പോലും കരുതിയില്ലെന്ന
കുറ്റബോധം കണ്ണ് നിറക്കും

ആശുപത്രിയുടെ നീണ്ട ഇടനാഴിയില്‍
വീല്‍ചെയറിലിരുന്നൊരു
മെലിഞ്ഞുണങ്ങിയ
വിളറിയ നോട്ടം ഇപ്പോഴും
നേരിടാനാവാതെ മുഖം തിരിക്കും.

ഓര്‍മ്മകളില്‍ പാടിത്തന്ന
പാട്ടുകള്‍, പറഞ്ഞ കഥകള്‍
കൈ പിടിച്ച് നടത്തിയ വഴികള്‍
കൊടി പിടിപ്പിച്ച് ഒപ്പം നടത്തിയ കൈ
തോളത്തെടുത്ത് കാണിച്ച ഉത്സവങ്ങള്‍
തോളത്തിട്ടുറക്കിയ രാത്രികള്‍
കാണിച്ച വികൃതികള്‍ക്ക്
കിട്ടിയ അടിപ്പാടുകള്‍
എല്ലാം തെളിഞ്ഞ് വരും.

നീയെന്നോട് നുണപറയുന്നോയെന്ന്
മടിയില്‍ തലവെച്ച് കിടക്കെ
ചോദിച്ച നോട്ടത്തില്‍,
ഇല്ലച്ഛാ, ഞാനിതുവരെ
നുണപറഞ്ഞിട്ടുണ്ടോയെന്ന
മറുപടിയില്‍ വേദന മറന്ന്
ചിരിച്ച ചിരി
ഇന്നും നെഞ്ച് പൊള്ളിക്കും.
ഇപ്പോഴും തുടരുന്ന
നുണകളുടെ ആരംഭം
അവിടെനിന്നായിരുന്നല്ലോയെന്ന്
അവളെ ഒളിഞ്ഞ് നോക്കും.

പുതിയ വീടിന്റെ
സ്വീകരണ മുറിയില്‍
തൂങ്ങിക്കിടക്കാത്ത
അച്ഛന്റെ ചിത്രം.
വീടിന്റെ ഭംഗിക്കഭംഗിയാകുമെന്നതോ
വരപ്പിച്ച ചിത്രത്തില്‍ മെലിഞ്ഞുണങ്ങിയ
അച്ഛനെ കാണാന്‍ വയ്യെന്നതോ
ഇതിലേതാവും എന്റെ നുണ..??
--------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

അഭിപ്രായങ്ങളൊന്നുമില്ല: