23.11.11

കരയുന്ന വീടുകള്‍

കരയുന്ന വീടുകള്‍
---------------
ഈ നശിച്ച വീട്ടില്‍
ഒരു സമാധാനവും ഇല്ലെന്ന്
പ്രാകുമ്പോള്‍
കാണരുതാത്തത്
നാല് ചുവരുകളാല്‍ നിശ്ശബ്ദം
കണ്ട് നില്‍ക്കുമ്പോള്‍

ചുമരില്‍ വരച്ചിക്കിളിയിട്ട
കുസൃതിത്തുടയില്‍
അടിവീണ് കരയുമ്പോള്‍

വീട്ടാക്കടം കേറി
പടിയിറങ്ങുന്ന കാലൊച്ചകള്‍
കേള്‍ക്കുമ്പോള്‍
ഉത്തരത്തില്‍ കുരുക്കുന്ന
കയര്‍ കാണുമ്പോള്‍

ഓടിക്കളിച്ച കുഞ്ഞുകാലുകള്‍
തിരിച്ച് വരുന്നോയെന്ന്
വഴിക്കണ്ണുമായി നില്‍ക്കുമ്പോള്‍

ആര്‍ക്കും വേണ്ടാതെ
ആരെയോ കാത്ത്
നെടുവീര്‍പ്പിട്ട്
കാട് പിടിക്കുമ്പോള്‍

മഞ്ഞും മഴയും
വെയിലുമേറ്റ്
കുമ്മായക്കൂട്ടുകള്‍
അടര്‍ന്ന് വീഴുമ്പോള്‍

ഓര്‍മ്മകളില്‍ ചികഞ്ഞ്
വിങ്ങുന്നുണ്ടായിരിക്കും,
ശബ്ദമടക്കി കരയുന്നുണ്ടാകും
ഉപേക്ഷിക്കപ്പെട്ട വീടുകളും.
------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

അഭിപ്രായങ്ങളൊന്നുമില്ല: