10.7.13

ഗാഫ്

==========
ചുവന്ന മണലാണ്
പാതക്കിരുവശവും കൂട്ടം കൂടി നിൽക്കുന്ന 
മരങ്ങളെ നിരയൊപ്പിച്ച് നിർത്തിയിട്ടുണ്ട്
പ്രകടനത്തിനും സമ്മേളനത്തിനും
നിരയൊപ്പിച്ച് നിർത്തിയ പോലെ

ജാഥക്കെത്തിയ മരങ്ങളെ,
നിങ്ങളറിയുമോ
നിങ്ങൾക്കു പുറകിലെ മണൽക്കൂനകൾക്കപ്പുറത്ത്
അപ്പുറത്ത്
ഒറ്റക്ക്
ഒറ്റക്ക് നില്ക്കുന്ന ഒരു ഗാഫ് മരത്തിന്റെ
ഏകാന്തതയെ?

കാറ്റ്
കാടിനെക്കുറിച്ച്
കാട്ടരുവിയെക്കുറിച്ച്
കാട്ടുകോഴിയെക്കുറിച്ച്
ചെവിയിലടക്കം പറഞ്ഞ് പോകുമ്പോൾ
വേരും പറിച്ചോടാൻ കൊതിക്കുന്ന
ഒരേകാന്ത മരത്തിന്റെ പ്രാണൻ പോകുന്ന വേദനയെ?

നിന്ന നിൽപ്പിൽ നിന്ന് നിന്ന് മടുത്ത്
വേരൊന്ന് തൊട്ടപ്പുറത്തൂന്നി
നിൽക്കാൻ കൊതിക്കുന്ന
കാടായില്ലെങ്കിലും
കാടനാവാതിരിക്കണേയെന്ന്
നിന്ന നിൽപ്പിൽ മേലോട്ട് കൈയുയർത്തി*
പ്രാർത്ഥിക്കുന്ന
ഗാഫിനെ
നിങ്ങൾ കാണുന്നുണ്ടോ
നിരയൊപ്പിച്ച് നിർത്തിയ
ഏകാന്തതയറിയാത്ത
മരങ്ങളേ?
===============

3.6.13

എത്ര ലളിതമാണ്

-------------------------
അതൊന്നും അങ്ങനെയല്ലായിരുന്നു.

ദുരൂഹതകളുടെ
പിരിയൻ ഗോവണി-
പ്പടികളാണെന്നായിരുന്നു
തോന്നിപ്പിച്ചിരുന്നത്.
ഓരോ പടികളും 
എത്ര ലളിതമായിട്ടാണ്
നിന്നിലേക്കിറങ്ങുന്നതെന്ന്
തിരിച്ചു വരാതെ പോയവരുടെ 
കാൽപ്പാടുകൾ 
സാക്ഷ്യം പറയുന്നു.

അങ്ങനെത്തന്നെയൊക്കെ
ആയിരിക്കണം
ലളിതമല്ലെന്ന് തോന്നിപ്പിക്കുന്ന
ഓരോ നീയും ഞാനും.

തോന്നിപ്പിക്കലുകളാണത്രെ എല്ലാം.

നീയുണ്ടെന്നും
ഞാനുണ്ടെന്നും
നമ്മളുണ്ടെന്നും
നമുക്കെല്ലാമുണ്ടെന്നും.

നിറയെ നിറങ്ങളുണ്ടായിരുന്നു
പൂത്തുലഞ്ഞ നിലാവുണ്ടായിരുന്നു
നനുനനുങ്ങനെ കുളിർന്ന
മഴയുണ്ടായിരുന്നു
മഞ്ഞുണ്ടായിരുന്നു
അങ്ങനെയങ്ങനെ.

അതെല്ലാം അതേപോലെത്തന്നെയായിരുന്നന്നും
അതേപോലെത്തന്നെയാണിപ്പോഴും

അന്നത്തെ ഞാനും നീയും
അതേപോലെത്തന്നെ
തിരിച്ചറിയാൻ പറ്റാത്തയത്രക്ക്
ലളിതമായിട്ട്. 
==============

27.4.13

ചെമ്പരത്തിപ്പൂവ്

ചെമ്പരത്തിപ്പൂവ്
-------------------
ചങ്കെടുത്ത് കാണിച്ചിട്ടും
ബോധ്യം വരാത്തത്
കൊണ്ടാണ്
ചെവിയിലിങ്ങനെ.

ഇനി അവിടിരിക്കട്ടെ.

*****

17.3.13

-----------

അവളെപ്പോഴും മഴയെ
മഴക്കാലത്തെപ്പറ്റി പറഞ്ഞ്
കൊണ്ടിരുന്നപ്പോൾ
ഞാൻ ചോരുന്ന
വീടിനെ കണ്ട് കൊണ്ടിരുന്നു.

അവൾ നിറമുള്ള സ്വപ്നങ്ങളേപ്പറ്റി
ഓര്‍മ്മിപ്പിച്ചപ്പോള്‍
ഞാൻ ഇരുളടഞ്ഞ് പോകുന്ന
സ്വപ്നങ്ങളേപ്പറ്റിയാണ്
ചിന്തിച്ചു കൊണ്ടിരുന്നത്.

അവൾ
പൂക്ക‌ളെ
പൂക്കാലത്തേ
പൂമ്പാറ്റകളേപ്പറ്റി
വാതോരാതെ പറഞ്ഞ് പറഞ്ഞെന്റെ
മാറിലേക്ക് ചാഞ്ഞപ്പോൾ
മരുഭൂമിയിലൊരൊറ്റമരം എങ്ങനെ
കൂട്ടില്ലാതെ
കരിയാതെ
പിടിച്ചുനിൽക്കുന്നുവെന്നാണ്
ഞാനത്ഭുതപ്പെട്ടത്.

അവൾ വരാനിരിക്കുന്ന സുന്ദരമായ
കാലത്തേപ്പറ്റിയുള്ള
സ്വപ്നത്തിലേക്ക് വീണപ്പോൾ
ഞാൻ നടന്നെത്തിയ
ഇനിയും നടക്കാനുള്ള
ചരൽപ്പാതകളേയോർത്തെന്റെ
തുളവീണ ചെരുപ്പിനെ പറ്റി
വിഷാദിച്ചു കൊണ്ടിരിക്കുന്നു,
നിന്റെ മഴ നനഞു കൊണ്ടിരിക്കുന്നു.