11.3.13

സമത്വം



നിന്നോട് കൂട്ട്
കൂടാത്തതെന്താന്നാ?

അതേയ്,
നിന്നേം എന്നേം
കവീന്ന് വിളിക്കുമ്പളേ
എന്നിലെ കവിക്കത് കൊറച്ചിലാ

ഞാൻ നായരും
നീ പൊലേനും
എന്നപോലെന്ന്യല്ലേ
മ്മ്‌ടെ കവിതോൾടെ
നെലവാരോംന്ന്
നിനക്കറിയില്ലാച്ചാലും
എനിക്കറിയാലോ.

നെന്റെ കവിത വായിക്കണ
നെലവാരത്തിലുള്ളോരല്ല
മോനേ
ന്റെ കവിതോള് വായിക്കണത്‌ന്ന്
നിനക്കറീല്ലെങ്കിലും
എനിക്കറിയാലോ.

അതോണ്ടല്ലെഡാ
നെന്നോട് ഞാൻ
കൂടാത്തത്.

ന്തേ?
ബാറിൽ പോവാന്നാ?
അവിടിരുന്ന്
വർത്താനം പറയാന്നാ?
ന്നാ നീ വാ
ന്റെ തോളത്ത് കൈയിട്
മ്മ്ക്കവിടിരുന്നാവാം ബാക്കി

ന്റെ ഷ്ടാ,
ന്തൂട്ട് കവിത്യാടാ നെന്റെ
എന്ത് പെടയാ നീ പെടച്ചേ
സമ്മയ്ച്ചൂട്ടാ
ഞാൻ ഫിറ്റായോണ്ട്
പറേണതല്ലാട്ടാ..

മ്മ്ക്കെന്ത് വലിപ്പച്ചെറുപ്പാടാ?
മ്മ്‌ക്കെന്ത് നായരും
പൊലേനും?
ഒക്കെ മൻഷ്യന്മാരല്ലേ
മൻഷ്യന്മാര്.
===============



3.3.13

രണ്ടകലങ്ങളിലെ നെടുവീർപ്പുകളിൽ നീയും ഞാനും

കുറേക്കഴിയുമ്പോൾ 
നമുക്കും ബോറടിച്ച് തുടങ്ങും

മഹാ സമുദ്രത്തിൽ ഒറ്റപ്പെട്ടു പോയ
ദ്വീപുകളേപ്പോലെ നമ്മൾ
പരസ്പരം കാണാതെയാവും
രണ്ട് തീരങ്ങളിൽ ആർത്തിരമ്പുന്ന
തിരമാലകളുടെ ആരവങ്ങളിലലിയുന്ന 
നെടുവീർപ്പുകളാകും
ഓരോ ഓർമ്മകളും.

പിന്നെ
നമുക്കിടയിൽ
ആർത്തിരമ്പുന്ന കടൽ
നിശബ്ദമാകും, നമ്മുടെ
മൗനം പോലെ.

അപരിചിതമായ രണ്ട് 
ലോകത്തിൽ നമ്മളങ്ങനെ
എവിടെനിന്നെങ്കിലുമൊക്കെ 
ഒരു കപ്പലകടത്തിൽപ്പെട്ട
യാത്രികനേപ്പോലെ
യാത്രികയേപ്പോലെ
അവൻ
അവൾ
കയറിവരുമെന്ന് 
ഉറക്കത്തിൽ സ്വപ്നം കാണും

സ്വപ്നം കണ്ട് 
സ്വപ്നം കണ്ട്
ബോറടിച്ച് 
ബോറടിച്ച്
തിരിഞ്ഞ് നടക്കുമ്പോഴാവും
വഴിയിലെവിടെയെങ്കിലും
നമ്മൾ പരസ്പരം 
കടന്ന് പോവുക

എവിടെയോ വെച്ച്
നീ എന്നെ
ഞാൻ നിന്നെ
കണ്ടിട്ടുണ്ടല്ലോയെന്ന്
നമ്മൾ ഓർമ്മയിൽ 
പരതി നടക്കും
തിരിഞ്ഞ് നോക്കി ചിരിക്കും

അപ്പോഴായിരിക്കും
നമ്മളുണരുന്നത്.
കടൽക്കാറ്റടിക്കുന്നുണ്ടാകും
തണുക്കുന്നുണ്ടാകും
തണുപ്പുമാറ്റാൻ നമ്മൾ കെട്ടിപ്പിടിക്കും
ചുംബിക്കും
ചുംബിക്കും
ചുംബിക്കും
വീണ്ടും ബോറടിക്കുന്നത് വരെ.
=======================

29.1.13

ഓരോരോ ചിന്തയിൽ, ഓരോരുത്തരും...

ഒരു യാത്രയിൽ
കൂടെ വന്നവരെല്ലാം
ഇപ്പോൾ
ഓർമ്മകളുടെ ചുരമിറങ്ങുകയാണ്.

എത്രപെട്ടെന്നാണ്
നിശബ്ദത ഞങ്ങളുടെ
ഭാഷയായത്.
*കാട് ഒരു നൃത്തത്തിന്റെ
നീശ്ചല ദൃശ്യമായി
ഇരുവശവുമങ്ങനെ
നിൽപ്പുണ്ട്.

ഓരോ മരത്തേയും
പിന്നിടുമ്പോൾ
അത് ഞാനാണ്
ഞാനാണെന്ന് ഓരോരുത്തരും
കണ്ണീരൊഴുക്കുന്നുണ്ട്.

എനിക്ക് മാത്രം
അത് നീയാണെന്നേ
തോന്നിയത്.
ഒറ്റക്കാക്കിപ്പോവല്ലേയെന്ന്
നീ ചില്ലയാട്ടി
വിളിക്കുമ്പോലെ.

ഓരോ മരത്തേയും
ചൂണ്ടിക്കാണിച്ച്കൊണ്ട്
അവൻ മാത്രം
പറയുന്നുണ്ട്,
മരിച്ച് പോയ നമ്മളുടെ
പിതാക്കന്മാരാണ്
ഇവരെന്ന്.

അന്ന് കൂടെപ്പോന്ന
ഓരോ മരവും
വേരാഴത്തിലിറക്കിയിങ്ങനെ
ഇങ്ങനെ
ഇറുക്കിപ്പിടിച്ചിരിപ്പുണ്ട്
ഇപ്പോഴും.

==============
*ഒരു യാത്രയിൽ സാരഥിയായ നൗഷാദിനോട് കടപ്പാട്.

5.1.13

വാർത്തയിൽ

വീട്ടിൽ
വഴിയരികിൽ
സുഹൃത്തിനോടൊപ്പം
ഒറ്റക്കൊരു പാർക്കിൽ
കോളേജിന്റെ
ആളൊഴിഞ്ഞ വരാന്തയിൽ
നിവൃത്തികേട് കൊണ്ട്
അസമയത്ത്
ഏതെങ്കിലുമൊരു ബസ്റ്റോപ്പിൽ
അല്ലെങ്കിൽ
എവിടെയെങ്കിലുമൊക്കെ വെച്ച്
ഏതെങ്കിലുമൊരു
നിമിഷത്തിലാവും
അശുഭകരമായ
ഒരു പ്രഭാതവാർത്തയായി
നീ മാറുന്നത്.