3.3.13

രണ്ടകലങ്ങളിലെ നെടുവീർപ്പുകളിൽ നീയും ഞാനും

കുറേക്കഴിയുമ്പോൾ 
നമുക്കും ബോറടിച്ച് തുടങ്ങും

മഹാ സമുദ്രത്തിൽ ഒറ്റപ്പെട്ടു പോയ
ദ്വീപുകളേപ്പോലെ നമ്മൾ
പരസ്പരം കാണാതെയാവും
രണ്ട് തീരങ്ങളിൽ ആർത്തിരമ്പുന്ന
തിരമാലകളുടെ ആരവങ്ങളിലലിയുന്ന 
നെടുവീർപ്പുകളാകും
ഓരോ ഓർമ്മകളും.

പിന്നെ
നമുക്കിടയിൽ
ആർത്തിരമ്പുന്ന കടൽ
നിശബ്ദമാകും, നമ്മുടെ
മൗനം പോലെ.

അപരിചിതമായ രണ്ട് 
ലോകത്തിൽ നമ്മളങ്ങനെ
എവിടെനിന്നെങ്കിലുമൊക്കെ 
ഒരു കപ്പലകടത്തിൽപ്പെട്ട
യാത്രികനേപ്പോലെ
യാത്രികയേപ്പോലെ
അവൻ
അവൾ
കയറിവരുമെന്ന് 
ഉറക്കത്തിൽ സ്വപ്നം കാണും

സ്വപ്നം കണ്ട് 
സ്വപ്നം കണ്ട്
ബോറടിച്ച് 
ബോറടിച്ച്
തിരിഞ്ഞ് നടക്കുമ്പോഴാവും
വഴിയിലെവിടെയെങ്കിലും
നമ്മൾ പരസ്പരം 
കടന്ന് പോവുക

എവിടെയോ വെച്ച്
നീ എന്നെ
ഞാൻ നിന്നെ
കണ്ടിട്ടുണ്ടല്ലോയെന്ന്
നമ്മൾ ഓർമ്മയിൽ 
പരതി നടക്കും
തിരിഞ്ഞ് നോക്കി ചിരിക്കും

അപ്പോഴായിരിക്കും
നമ്മളുണരുന്നത്.
കടൽക്കാറ്റടിക്കുന്നുണ്ടാകും
തണുക്കുന്നുണ്ടാകും
തണുപ്പുമാറ്റാൻ നമ്മൾ കെട്ടിപ്പിടിക്കും
ചുംബിക്കും
ചുംബിക്കും
ചുംബിക്കും
വീണ്ടും ബോറടിക്കുന്നത് വരെ.
=======================

29.1.13

ഓരോരോ ചിന്തയിൽ, ഓരോരുത്തരും...

ഒരു യാത്രയിൽ
കൂടെ വന്നവരെല്ലാം
ഇപ്പോൾ
ഓർമ്മകളുടെ ചുരമിറങ്ങുകയാണ്.

എത്രപെട്ടെന്നാണ്
നിശബ്ദത ഞങ്ങളുടെ
ഭാഷയായത്.
*കാട് ഒരു നൃത്തത്തിന്റെ
നീശ്ചല ദൃശ്യമായി
ഇരുവശവുമങ്ങനെ
നിൽപ്പുണ്ട്.

ഓരോ മരത്തേയും
പിന്നിടുമ്പോൾ
അത് ഞാനാണ്
ഞാനാണെന്ന് ഓരോരുത്തരും
കണ്ണീരൊഴുക്കുന്നുണ്ട്.

എനിക്ക് മാത്രം
അത് നീയാണെന്നേ
തോന്നിയത്.
ഒറ്റക്കാക്കിപ്പോവല്ലേയെന്ന്
നീ ചില്ലയാട്ടി
വിളിക്കുമ്പോലെ.

ഓരോ മരത്തേയും
ചൂണ്ടിക്കാണിച്ച്കൊണ്ട്
അവൻ മാത്രം
പറയുന്നുണ്ട്,
മരിച്ച് പോയ നമ്മളുടെ
പിതാക്കന്മാരാണ്
ഇവരെന്ന്.

അന്ന് കൂടെപ്പോന്ന
ഓരോ മരവും
വേരാഴത്തിലിറക്കിയിങ്ങനെ
ഇങ്ങനെ
ഇറുക്കിപ്പിടിച്ചിരിപ്പുണ്ട്
ഇപ്പോഴും.

==============
*ഒരു യാത്രയിൽ സാരഥിയായ നൗഷാദിനോട് കടപ്പാട്.

5.1.13

വാർത്തയിൽ

വീട്ടിൽ
വഴിയരികിൽ
സുഹൃത്തിനോടൊപ്പം
ഒറ്റക്കൊരു പാർക്കിൽ
കോളേജിന്റെ
ആളൊഴിഞ്ഞ വരാന്തയിൽ
നിവൃത്തികേട് കൊണ്ട്
അസമയത്ത്
ഏതെങ്കിലുമൊരു ബസ്റ്റോപ്പിൽ
അല്ലെങ്കിൽ
എവിടെയെങ്കിലുമൊക്കെ വെച്ച്
ഏതെങ്കിലുമൊരു
നിമിഷത്തിലാവും
അശുഭകരമായ
ഒരു പ്രഭാതവാർത്തയായി
നീ മാറുന്നത്.

21.11.12

--

നിങ്ങൾക്ക് അതൊരു സാധാരണ ദിവസത്തിന്റെ തുടക്കമായിരിക്കും, എനിക്കങ്ങനെയല്ലെങ്കിലും. നിങ്ങൾ മൊബൈലിലെ അലാറമടിക്കുമ്പോൾ എഴുന്നേറ്റ് ദിനചര്യകളിലേക്ക് പോകും.  അലാറം ഓഫ് ചെയ്ത് ചിലപ്പോഴൊക്കെ മടിപിടിച്ച് കിടക്കാറുള്ളതോർത്ത് നിങ്ങൾ  എന്നെ പതിവ് പോലുള്ള നോട്ടം നോക്കി ജോലിക്ക് പോകും. ഇന്ന് ഞാൻ കിടക്കുന്നത് മടി പിടിച്ചിട്ടല്ല, നിങ്ങൾ പോയിട്ട് വേണമെന്റെ പദ്ധതികളിലേക്ക് കടക്കാനെന്ന് കരുതിയാണ്. നിങ്ങൾക്ക് ഇന്നൊരു പതിവ് ദിവസം പോലെ തോന്നിച്ചേക്കാം. അതൊരു തോന്നൽ മാത്രമാണെന്ന് മനസ്സിലാക്കുമ്പോഴത്തെ നിങ്ങളുടെ അങ്കലാപ്പ് എനിക്ക് മനസ്സിലാവും. നിങ്ങൾ പോയിക്കഴിഞ്ഞയുടൻ ഞാനെഴുന്നേറ്റിരുന്നു. പതിവിലും സമയമെടുത്ത് ഷേവ് ചെയ്ത്, കുളിച്ച് എനിക്കേറ്റവും പ്രിയപ്പെട്ട കറുത്ത ടീഷർട്ടും നീല ജീൻസും ധരിച്ചാണ് ഇറങ്ങിയത്. പതിവ് പോലെ നിന്നെ ഞാൻ വിളിച്ചില്ല. നിന്റെ മിസ്സ്ഡ് കോളുകൾ അവഗണിച്ച് പതിയെ കാർ ഹൈവേയിലൂടെയോടിച്ച് പോയി. (160 കിലോമീറ്ററിൽ ട്രെയിലറിനു പിന്നിലിടിച്ച് കയറുന്ന സ്വപ്നമെന്നൊക്കെ നിന്നോട് വെറുതെ പറഞ്ഞതാണ്). അന്ന് നിന്നോട് ഞാൻ പറഞ്ഞിരുന്ന മരമില്ലേ? അത് വെട്ടിക്കളഞ്ഞിരുന്നു. എന്റെ പദ്ധതികൾ അല്പം തെറ്റിപ്പോയെങ്കിലും പതിയെ കാറോടിച്ച് പോകുമ്പോഴാണ് പുതിയൊരാശയം തെളിഞ്ഞ് വന്നത്.   രാത്രി മുഴുവൻ നിങ്ങളെന്നെ തിരഞ്ഞ് നടന്നു, പതിവായി പോകാറുള്ള ബാറിൽ, കൂട്ടുകാരുടെ റൂമിൽ, ഞാനൊറ്റക്ക് ചെന്നിരിക്കാറുള്ള പാർക്കിൽ.. ഒരുവിധപ്പെട്ട എല്ലായിടത്തും അന്വേഷിച്ചാണൊടുവിൽ നിങ്ങളീ ഒഴിഞ്ഞ ബീച്ചിൽ എന്നെ കണ്ടെടുക്കുന്നത്. ഈ ബീച്ചിലാണല്ലോ നിന്നോട് തനിച്ചിരുന്ന്  സംസാരിക്കാൻ വന്നിരിക്കാറുള്ളത്. നിങ്ങൾക്കിപ്പോൾ പലതും അസാധാരണമായിത്തോന്നുന്നുണ്ടാവും, എനിക്കിപ്പോൾ അങ്ങനെയല്ല.